ഞായറാഴ്‌ച, ഒക്‌ടോബർ 31, 2010

മദര്‍ പി.ടി.എ.പ്രസിഡണ്ട്‌ പഞ്ചായത്തുമെമ്പര്‍ ആയി,ഇനി?..

  • കഴിഞ്ഞ നാലു വര്‍ഷം ഞങ്ങളുടെ മദര്‍ പി.ടി.എ.പ്രസിഡണ്ട്‌ ആയിരുന്ന ശോഭ കരുണാകരന്‍ ഇനിമുതല്‍ ഞങ്ങളുടെ പഞ്ചായത്ത് മെമ്പെര്‍!ബേക്കല്‍ ഗവ.ഫിഷറീസ് എല്‍.പി.സ്കൂള്‍ ഉള്‍പെടുന്ന ഉദുമ ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ നിന്നും തെരഞ്ഞെടുപ്പില്‍ വിജയിച്ചാണ് ശോഭ മെമ്പരായത്.സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ച ശോഭയ്ക്ക് പഞ്ചായത്തുമെമ്പെര്‍ എന്നനിലയിലും ശോഭിക്കാന്‍   കഴിയുമെന്ന് ഞങ്ങള്‍ കരുതുന്നു ,കഴിയട്ടെ എന്ന് ആശംസിക്കുന്നു! പി.ടി.എ.അംഗം കുടിയായ പഞ്ചായത്തു മെമ്പര്‍ക്ക്‌ വിദ്യാലയ വികസന കാര്യങ്ങളില്‍ കുറേക്കുടി ഇടപെടാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ  പ്രതീക്ഷ ....ഈ അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി കടലിന്‍റെ മക്കളെ മികവിന്‍റെ   പാതയിലേക്കു നയിക്കാനുള്ള പോരാട്ടം ശക്തിപ്പെടുത്താനുള്ള  തയ്യാറെടുപ്പിലാണ് ഞങ്ങള്‍ ....

ഞായറാഴ്‌ച, ഒക്‌ടോബർ 24, 2010

കാലത്തിന്‍റെ ചുമരെഴുത്ത്...

''അവിടെ പണിയെടുത്തിട്ടു വല്യ കാര്യമൊന്നുമില്ല മാഷേ ,കടപ്പുറത്തെ മുക്കുവരുടെ കുട്ടികളല്ലേ!നന്നാവില്ല,'' ബേക്കല്‍ ഫിഷറീസ് എല്‍.പി സ്കൂളിലേക്ക് പ്രധാനാദ്ധ്യാപകനായി പോകുമ്പോള്‍ പലരും പറഞ്ഞു.'കുട്ടികള്‍ കൃത്യമായി സ്കൂളില്‍ വരില്ല,വന്നാല്‍ത്തന്നെ പഠിക്കില്ല,രക്ഷിതാക്കള്‍ സ്കൂളിലേക്ക് തിരിഞ്ഞു നോക്കില്ല,വൃത്തിയുടെ കാര്യം പറയുകയേ വേണ്ട' ഇതൊക്കെയായിരുന്നു കടലിന്‍റെമക്കളുടെ സ്വന്തമായ എന്‍റെ വിദ്യാലയത്തെക്കുറിച്ച് നിലവിലുണ്ടായിരുന്ന പരികല്‍പ്പനകള്‍! പക്ഷെ എന്‍റെ സഹാധ്യാപികമാര്‍ പൂര്‍ണമായും ഈ വാദങ്ങള്‍ അംഗീകരിക്കുന്നവരായിരുന്നില്ല.എന്നെക്കാള്‍ രണ്ടുവര്‍ഷം മുമ്പ് ഈ സ്കൂളില്‍ എത്തിയ അവര്‍ കാര്യങ്ങള്‍ കുറെയേറെ മനസ്സിലാക്കിയിരുന്നു.കടപ്പുറത്തെ സ്കൂളിലേക്ക് തങ്ങളുടെ മക്കളെ അയയ്ക്കാന്‍ തയ്യാറാകാത്ത ചില പുത്തന്‍ പണക്കാരും പരികല്പനകളെ മുറുകെ പിടിക്കുന്നവരുടെ കൂട്ടത്തില്‍ ഉണ്ടെന്നു ഞങ്ങള്‍ തിരിച്ചറിഞ്ഞു!എന്തായാലും പേരുദോഷം മാറ്റാന്‍തന്നെ ഞങ്ങള്‍ ഉറച്ചു .അധ്യാപക-രക്ഷാകര്‍ത്തൃ സമിതി വിളിച്ചുചേര്‍ത്ത് കാര്യങ്ങളെല്ലാം, അവതരിപ്പിച്ചു ....ചിത്രം കുറേക്കൂടി വ്യക്തമായി...........സപ്തതി പിന്നിട്ട  ഈ വിദ്യാലയത്തിന് അഭിമാനിക്കാവുന്ന ഒരു പൂര്‍വകാലം ഉണ്ടായിരുന്നു. അജ്ഞരായിരുന്ന ഒരു ജനസമൂഹത്തെ അറിവിന്‍റെ പുതുലോകത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയ ഒരു ഭൂതകാലം!കടപ്പുറത്ത് കറങ്ങിനടന്നിരുന്ന കടലിന്‍റെ മക്കളെ സ്കൂളിലേക്ക് പിടിച്ചുകൊണ്ടുവന്ന അഹമ്മദ് മാഷ്‌ അവരുടെ ഓര്‍മയില്‍ ഇന്നും ജീവിക്കുന്നു!ഒപ്പം ത്യാഗിവര്യരായിരുന്ന അനേകം ഗുരുക്കന്മാരും!!ബേക്കല്‍,കോട്ടിക്കുളം പ്രദേശങ്ങളിലെ മുഴുവന്‍ ആളുകളും അന്ന് ഇവിടെയാണു പഠിച്ചിരുന്നത്.പലരും ഉന്നത നിലകളില്‍ എത്തിയിട്ടുമുണ്ട് .കാലം ഏറെ മാറിയപ്പോള്‍ സമീപപ്രദേശങ്ങളില്‍ കൂടുതല്‍ വിദ്യാലയങ്ങള്‍ ഉണ്ടായി.പൊതു വിദ്യാലയങ്ങള്‍ക്കു പുറമെ പണക്കാരുടെ മക്കള്‍ക്കായി പ്രത്യേക വിദ്യാലയങ്ങള്‍ വേറെയും!ഒടുവില്‍ കടപ്പുറത്തെ പാവപ്പെട്ട മുക്കുവന്‍റെ മക്കള്‍ മാത്രം പഠിക്കുന്ന വിദ്യാലയമായി ഇതു മാറി.അന്നത്തിനുള്ള വക കണ്ടെത്താന്‍ കടലിനോടു മല്ലടിക്കുന്നതിനിടയില്‍ മക്കളുടെ പഠനകാര്യത്തില്‍  ശ്രദ്ധിക്കാന്‍ പലപ്പോഴും അവര്‍ക്കു കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും,പഠനനിലവാരം ഉയര്‍ത്തുന്നതിലും വേണ്ടത്ര ശ്രദ്ധ ഉണ്ടായില്ല .ഇടക്കാലത്ത് താല്‍ക്കാലിക അധ്യാപകര്‍ മാത്രമായിരുന്നു പല വര്‍ഷങ്ങളിലും ഇവിടെ ജോലി ചെയ്തിരുന്നത് .അതും അന്യജില്ലക്കാര്‍.സ്വാഭാവികമായും വിദ്യാലയവും സമൂഹവും തമ്മിലുള്ള ബന്ധം ദുര്‍ബലമായി.ക്രമേണ ക്രമേണ, പാര്‍ശ്വ വല്‍കരിക്കപ്പെട്ടവരുടെ മക്കള്‍ പഠിക്കുന്ന ഈ വിദ്യാലയം പിന്നോക്കവിദ്യാലയമായി  മുദ്രകുത്തപ്പെട്ടു..............കാലം പിന്നെയും മുന്നോട്ട്............പുതിയ അധ്യാപികമാര്‍,പുതിയ  പഠനരീതി,സജീവമായ പി.ടി.എ ,മദര്‍ പി.ടി.എ ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകള്‍  എല്ലാം കൂടിയായപ്പോള്‍ വിദ്യാലയത്തിലും പ്രകടമായ മാറ്റം കണ്ടു തുടങ്ങി.എന്നിട്ടും പഴയ പരികല്പ്പനകളെ കയ്യൊഴിയാന്‍ ചിലര്‍ തയ്യാറായില്ല.അവരാണ് തുടക്കത്തില്‍ എന്നെ നിരുല്‍സാഹപ്പെടുത്താന്‍ ശ്രമിച്ചത്‌.. രക്ഷിതാക്കളുടെപരിപൂര്‍ണമായ പിന്തുണ ഉറപ്പായതോടെ എല്ലാവിധ അനുകൂല സാഹചര്യങ്ങളും പ്രയോജനപ്പെടുത്തി വിദ്യാലയത്തെ മികവിന്‍റപാതയിലേക്ക്  നയിക്കുക എന്നത് ഒരു വെല്ലുവിളിയായിത്തന്നെ ഞങ്ങള്‍ ഏറ്റെടുത്തു ......നാലു വര്‍ഷത്തിനുള്ളില്‍  ഏതാണ്ട് 20 ലക്ഷത്തോളം രൂപയുടെ വികസന പദ്ധതികള്‍ വിവിധ ഏജന്‍സികള്‍ വഴി നടപ്പിലാക്കാന്‍ സാധിച്ചു!അങ്ങനെ പരാധീനതകള്‍ പഴങ്കഥകളായി മാറി!!പുതിയ കെട്ടിടങ്ങള്‍,ചുറ്റുമതില്‍ ,ഫര്‍ണിച്ചറുകള്‍, 4 കംപ്യുട്ടര്‍, എല്‍.സി.ഡി.പ്രോജെക്ടര്‍ ,ടി.വി , ലൈബ്രറി എല്ലാം ഇന്നു  ഞങ്ങള്‍ക്കു സ്വന്തം!  പഠന കാര്യത്തിലും ഞങ്ങള്‍ ഒട്ടും പിന്നിലല്ലെന്ന് കടലിന്‍റെ മക്കള്‍ വിളിച്ചു പറയുന്നു, എല്‍.എസ്.എസ്  ഫലങ്ങളിലൂടെ ..കലാ-കായിക-ശാസ്ത്ര-പ്രവൃത്തിപരിചയ മേളകളിലും ഞങ്ങള്‍ പൂര്‍ണ പങ്കാളിത്തം ഉറപ്പു വരുത്തുന്നു ..സമ്മാനങ്ങള്‍ നേടുന്നു ...........കാഞ്ഞങ്ങാട് -കാസര്‍ഗോഡ്‌  തീരദേശ പാതയോരത്ത് അറബിക്കടലിനെ തൊട്ടുരുമ്മി നില്‍ക്കുന്ന ഈ കൊച്ചു വിദ്യാലയത്തിന്റെ  മതിലില്‍ കണ്ണുള്ളവര്‍ക്ക് കാണാനായി ഞങ്ങള്‍ എഴുതി യത് കൂടി കാണൂ ...അഭിപ്രായം അറിയിക്കൂ.......                                                                  

ഞായറാഴ്‌ച, ഒക്‌ടോബർ 17, 2010

''ഭാരതവൃക്ഷം ''നാലാംതരത്തിലെ വളരുന്ന പഠനോപകരണം





നാലാംതരത്തിലെ പരിസര പഠനത്തില്‍ ഇന്ത്യ എന്‍റെ രാജ്യം എന്ന പാഠവുമായി ബന്ധപ്പെട്ട് ഈ മരത്തെ എങ്ങനെ പ്രയോജനപ്പെടുത്താം?സുമ ടീച്ചറും കുട്ടികളും ആലോചിച്ചു ...''.ആദ്യം ഇന്ത്യയുടെ പടം മരത്തില്‍ വെക്കാം ''ജനിഷ പറഞ്ഞു ..ശരി ,ഇനിയോ?''ചെറു ശാഖകളെ സംസ്ഥാനങ്ങള്‍ ആക്കാം ''കൃപയുടെ നിര്‍ദേശം .''ഇലകളില്‍ അതതു സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളും ഭാഷകളും ആവാം ''സജിനയുടെ വക! ...സംസ്ഥാനങ്ങള്‍ ഏതൊക്കെ?ക്രമീകരണം എങ്ങനെ?വേറെ എന്തൊക്കെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്താം?ചര്‍ച്ച സജീവമായി ....ഓരോ ഗ്രൂപ്പും മുമ്പ് കണ്ടെത്തിയ  സംസ്ഥാനങ്ങളുടെ കൂട്ടങ്ങള്‍ (തെക്കന്‍ ,വടക്കന്‍,വടക്കുകിഴക്കന്‍......)തെരഞ്ഞെടുത്തു .ചാര്‍ട്ടും ഭൂപടവും നോക്കി തലസ്ഥാനം ,ഭാഷ ഇവയും കണ്ടെത്തി. കടലാസ് മുറിച്ച് ഇലകളും വള്ളികളും ഉണ്ടാക്കി ,എഴുത്തും തുടങ്ങി. ''ഇനി ക്രമീകരിക്കാം'' ടീച്ചര്‍ പറഞ്ഞു .സംസ്ഥാനങ്ങള്‍ക്കൊപ്പംമരത്തിലെ വള്ളികളായി കേന്ദ്രഭരണ പ്രദേശങ്ങളും പ്രത്യക്ഷപ്പെട്ടു!അങ്ങനെ  എല്ലാവരുടെയും പങ്കാളിത്തത്തോടെ പഠനോപകരണം വളര്‍ന്നു ,പടര്‍ന്നു പന്തലിച്ചു ..ഒപ്പം പുതിയൊരു പേരും ''ഭാരത വൃക്ഷം ''                                                                                             

ശനിയാഴ്‌ച, ഒക്‌ടോബർ 09, 2010

കടപ്പുറം സ്കൂളില്‍ കപ്പയും മീനും ...ഇതും പഠനം തന്നെ !



             മൂന്നാംക്ലാസ്സില്‍ നിരന്തരവിലയിരുത്തലിന്റെ ഭാഗമായി ക്ലാസ് പി.ടി.എ യോഗം നടക്കുകയാണ്...നാടന്‍ വിഭവങ്ങളുടെ മേന്മകള്‍ കാണിച്ച്‌ കുട്ടികള്‍ തയ്യാറാക്കിയ പോസ്ടറുകള്‍ രക്ഷിതാക്കള്‍ക്കു മുന്നില്‍ നിരത്തി...ക്ലാസ്സില്‍ വച്ച് അധ്യാപികയും കുട്ടികളും ചേര്‍ന്ന് അവില്‍ കുഴച്ച കാര്യവും ചര്‍ച്ച ചെയ്യപ്പെട്ടു.ഒപ്പം കുട്ടികള്‍ കണ്ടെത്തിയ നാടന്‍ വിഭവങ്ങളുടെ നീണ്ട പട്ടികയും!ഇതിനിടയില്‍ ബി.ആര്‍.സി ട്രെയിനറായ ആനന്ദന്‍ മാഷ്‌ പറഞ്ഞു...."ഈ ക്ലാസിലെ അമ്മമാരുടെ വക ഒരു നാടന്‍ വിഭവം തയ്യാറാക്കി കുട്ടികള്‍ക്ക് കൊടുത്താലോ?"നിര്‍ദേശം എല്ലാവരും അംഗീകരിച്ചു.കടപ്പുറത്തെ ഇഷ്ട വിഭവമായ കപ്പയും മീനും തന്നെയാവട്ടെ..."മൂന്നാംക്ലാസ്സുകാര്‍ക്ക് മാത്രം പോര.എല്ലാ കുട്ടികള്‍ക്കും കൊടുക്കണം",ഹെഡ് മാസ്റ്റര്‍    ഇടപെട്ടു....മുഴുവന്‍ ഉത്തരവാദിത്തവും അമ്മമാര്‍ഏറ്റെടുത്തു.....ഗാന്ധിജയന്തിദിനത്തിലാണ് പാചകം.തലേദിവസം തന്നെ 50 കിലോ കപ്പയും പാചകത്തിനാവശ്യമായ മറ്റു സാധനങ്ങളും സ്കൂളിലെത്തി.രണ്ടാം തീയതി രാവിലെ തോണിക്കാര്‍ ഒരു വട്ടി നിറയെ മീനും സ്കൂളിലെത്തിച്ചു! (പണം വാങ്ങാതെ)...പത്തുമണിക്കുതന്നെ അമ്മമാരെല്ലാവരും സ്കൂളിലെത്തി...പാചകത്തിനുള്ള ഒരുക്കം തുടങ്ങി...സമയം 12 മണി....കപ്പയും മീനും റെഡി!കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അമ്മമാര്‍ തന്നെ വിളമ്പി.ഹായ്,എന്തു രുചി !

തിങ്കളാഴ്‌ച, ഒക്‌ടോബർ 04, 2010

വിലയിരുത്തല്‍ സാധ്യമാണ് ,പക്ഷെ ......



രണ്ടാംതരത്തിലെ യൂനിറ്റ് 5 -ഒരുമിച്ചുനിന്നാല്‍ ..ഒന്നാം മോഡ്യൂള്‍ മുന്നേറുകയാണ് -ഗ്രൂപ്പുപ്രവര്‍ത്തനവും ,വ്യക്തിഗതപ്രവര്‍ത്തനവും, സ്വയംവിലയിരുത്തലും,പരസ്പരം വിലയിരുത്തലും  എല്ലാം ഭംഗിയായിത്തന്നെ നടക്കുന്നുണ്ട് ..പക്ഷെ ,ഒരു കുഴപ്പം ..സമയത്തിനു തീരുന്നില്ല ..എന്‍റെ ആസൂത്രണത്തില്‍ വല്ല പിഴവും സഭാവിച്ചതായിരിക്കുമോ?   പ്രശ്നം ക്ല്സ്ടര്‍ പരിശിലനത്തില്‍ ഉന്നയിച്ചു ..എല്ലാവര്‍ക്കുമുന്നിലും വില്ലന്‍ സമയം തന്നെ ..ഇങ്ങനെ പോയാല്‍ പാഠംഎങ്ങനെ തീരും????...ചര്‍ച്ച സജീവമായി ..എല്ലാ പ്രവര്‍ത്തനങ്ങളും ഇങ്ങനെ തന്നെ വിലയിരുത്തണമെന്ന് നിര്‍ബ്ബന്ധം പിടിക്കണമോ?എല്ലായിടത്തും എല്ലാത്തരം വിലയിരുത്തലും പ്രായോഗികമാണോ??????????...ഉത്തരം കണ്ടെത്തിയേ പറ്റൂ..ഒരു കാര്യം തീര്‍ച്ച ..പഠനത്തോടൊപ്പം തന്നെ നടക്കേണ്ടുന്ന ഒന്നാണ് വിലയിരുത്തല്‍ എന്നും ,അത് സാധ്യമാണ് എന്നും ബോധ്യമായിരിക്കുന്നു ..കാര്യങ്ങള്‍ കൃത്യമായി നടക്കണമെങ്കില്‍ പാഠം കുറയ്ക്കുക എന്നതും ഒരു വഴി തന്നെയല്ലേ? ....നിങ്ങള്‍ എന്ത് പറയുന്നു?

വെള്ളിയാഴ്‌ച, ഒക്‌ടോബർ 01, 2010

ഈ ഒന്നാം തരം ഒന്നാന്തരം തന്നെ !


i

ചുമരുകളില്‍ പാഠപുസ്തകത്തിലെ വര്‍ണചിത്രങ്ങള്‍ ..കുട്ടികളുടെ ഉല്‍പ്പന്നങ്ങളും ചാര്‍ട്ടുകളും തൂക്കിയിടാന്‍ പ്രത്യേക സ്ഥലം ..ഇഷ്ടംപോലെ ഉപയോഗിക്കാവുന്ന ബിഗ്സ്ക്രീന്‍ ..മൂന്നുകുട്ടികള്‍ക്ക് ഇരിക്കാവുന്ന ചാരുബെഞ്ചും ഡെസ്കും.. ഈ ഒന്നാം തരം ഒന്നാന്തരം തന്നെ ...പൊതുവിദ്യാലയങ്ങള്‍ ഇങ്ങനെ മാറുമ്പോഴും ,ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് ഉറപ്പുവരുത്തുമ്പോഴും അതൊന്നും കാണാതെ കച്ചവട കേന്ദ്രങ്ങളിലേക്ക് മക്കളെ തള്ളിവിടുന്നവരോടു നമുക്ക് സഹതപിക്കാം....