ഞായറാഴ്‌ച, മാർച്ച് 11, 2012

'ഇടയിലക്കാട്-ഉളിയത്തു കടവ്-ഏഴിമല'....പഠനയാത്ര ലക്ഷ്യത്തിലേക്ക്....

  ഇടയിലക്കാട്ടിലേക്ക് ഞങ്ങളെ സ്വാഗതം ചെയ്തത് മറ്റാരുമല്ല,നമ്മുടെ പൂര്‍വികര്‍ തന്നെ!അവരുടെ വികൃതികള്‍ കുട്ടികളോടൊപ്പം അധ്യാപികമാരും ശരിക്കും ആസ്വദിച്ചു.കാവിലെത്തുന്നവരെയും കാത്ത് വാനരപ്പട ഇരിക്കുന്നത് വെറുതെയല്ല...അവര്‍ക്കറിയാം,വരുന്നവര്‍ എന്തെങ്കിലും തരാതിരിക്കില്ല..മാത്രമല്ല,സന്ദര്‍ശകരാരും തങ്ങളെ ഉപദ്രവിക്കുകയുമില്ല..അതിനാല്‍ ധൈര്യ പൂര്‍വ്വം ആളുകളുടെ മുന്നില്‍ ചെന്ന് നില്‍ക്കാം..ശരിയാണ്,ഇടയിലക്കാട്ടെ ആബാലവൃദ്ധം ജനങ്ങളും ഇന്ന് ഇവരുടെ സംരക്ഷകരാണ്...മാണിക്കമ്മയുടെ വിളി കേട്ടാല്‍ മതി,എല്ലാവരും അവരുടെ അടുക്കലേക്ക്‌ ഓടിയെത്തും,അവര്‍ നല്‍കുന്ന ഭക്ഷണത്തിനായി!പഴങ്ങളും,പച്ചക്കറികളും,ചോറും മാത്രമേ നല്‍കൂ...ഉപ്പു ചേര്‍ത്ത ആഹാരമോ,ബേക്കറി പലഹാരമോ ഇവയ്ക്കു നല്‍കാന്‍ ആരെയും നാട്ടുകാര്‍ അനുവദിക്കില്ല...ഇങ്ങനെയുള്ള ആഹാര സാധനങ്ങള്‍ ഇവയുടെ പ്രജനന ശേഷി നശിപ്പിക്കുമാത്രേ..ഒരുകാലത്ത് ധാരാളം കുരങ്ങന്മാര്‍ ഉണ്ടായിരുന്ന ഇവിടെ ഇന്ന് 38  കുരങ്ങന്മാരാണ് ഉള്ളതെന്ന് ഇടയിലക്കാട്ടെ വായനശാലാ പ്രവര്‍ത്തകനും,കാവിന്റെ സംരക്ഷകരില്‍ ഒരാളുമായ വേണുമാഷ് ഞങ്ങളോട് പറഞ്ഞു.

    ...........കുട്ടികള്‍ കയ്യില്‍ കരുതിയിരുന്ന പഴങ്ങള്‍ വെച്ച് നീട്ടിയപ്പോള്‍ വാനരപ്പട കൂട്ടത്തോടെ ഓടിയെത്തി.ആദ്യം ഒന്ന് പേടിച്ചു പോയെങ്കിലും പിന്നീട് കുട്ടികള്‍ക്ക് ഹരം കയറി..അപ്പോഴേക്കും പലരുടെയും കയ്യില്‍ കരുതിയിരുന്നതെല്ലാം തീര്‍ന്നു പോയി...ആനന്ദന്‍ മാഷ്‌ പറഞ്ഞതനുസരിച്ച് തൊട്ടടുത്ത കടയില്‍ നിന്ന് ഒരു കിലോ തക്കാളി വാങ്ങി ചെറിയ കഷണങ്ങളാക്കി കുട്ടികള്‍ക്ക് നല്‍കി.. കുരങ്ങന്മാര്‍ക്ക്‌ ആഹാരം നല്‍കാനായതില്‍ ഏല്ലാവര്‍ക്കും സന്തോഷം.. 
      ഇടയിലക്കാടു കാവിലെ ജൈവ വൈവിധ്യത്തെക്കുറിച്ചും   ഇത്തരം കാവുകളുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചും പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ ആനന്ദന്‍ മാഷ്‌ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു..ഒപ്പം വേണുമാഷും ചേര്‍ന്നപ്പോള്‍ ഒരുപാടൊരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഈ സന്ദര്‍ശനം വഴി സാധിച്ചു.



                                                            പാദരക്ഷകള്‍ പുറത്തഴിച്ചുവെച്ചശേഷം ഞങ്ങള്‍  കാവിന്റെ ഉള്‍ഭാഗ ത്തേക്ക്   പോയി... ഉണങ്ങിയ ഇലകളും ,ചുള്ളിക്കമ്പുകളും ഒരുക്കിയ 'സ്പോഞ്ച് മെത്ത'യില്‍ ക്കൂടി നഗ്ന പാദരായി നടക്കുമ്പോഴുള്ള അനുഭവം ഒന്ന് വേറെ  തന്നെ! മഴവെള്ളം മണ്ണിലേക്ക് കിനിഞ്ഞിറങ്ങാന്‍ കാടുകള്‍ എങ്ങനെയൊക്കെയാണ് സഹായിക്കുന്നതെന്ന് പഠിപ്പിക്കാന്‍ ഇതിനെക്കാള്‍ നല്ലൊരു മാര്‍ഗം വേറെയുണ്ടോ?...കരിങ്ങോട്ട മരത്തിന്റെ ശീതളച്ഛായയില്‍ കുറെ നേരം ഞങ്ങള്‍ കണ്ണടച്ച്  ഇരുന്നു.ആനന്ദന്‍ മാഷുടെ നിര്‍ദേശമനുസരിച്ച് പ്രകൃതിയുടെ ശബ്ദത്തിനായി കാതോര്‍ത്തു...പരിചയമുള്ളതും,ഇല്ലാത്തതുമായ ഒട്ടേറെ പക്ഷികളുടെ ശബ്ദം ഞങ്ങളുടെ കാതുകളില്‍ മുഴങ്ങി...അവ ഏതേതു പക്ഷികളുടെ ശബ്ദമാണെന്ന് മാഷ്‌ പറഞ്ഞു തന്നു..എഴുന്നേറ്റു നടക്കുമ്പോഴാണ് കാലില്‍ എന്തോ തടഞ്ഞത്... നോക്കുമ്പോള്‍ എന്താ?മുള്ളന്‍ പന്നിയുടെ ഒരു മുള്ള്!ഇവിടുത്തെ അന്തേവാസികളുടെ കൂട്ടത്തില്‍ ഇഷ്ടനും ഉണ്ടെന്നതിന്റെ പ്രത്യക്ഷ തെളിവ്..
     .....കാവിനകത്തുനിന്ന് പുറത്തിറങ്ങി  റോഡിലേക്ക് നടക്കുമ്പോള്‍ കുരങ്ങന്മാരുടെ താവളത്തിലേക്ക് ഒന്നുകൂടി നോക്കി...അതാ,ഞങ്ങളെ കാണിക്കാനായി ഒരുത്തന്‍ ബോര്‍ഡിനു മുകളില്‍ കയറിയിരിക്കുന്നു,പിന്നെ അത് വായിക്കാതെ പറ്റില്ലല്ലോ...''കാവും പരിസരവും വൃത്തിയായി സൂക്ഷിക്കുക..പ്ലാസ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കരുത്.''പൂര്‍വികര്‍ നല്‍കിയ ഈ ഉപദേശം എല്ലാവരും പാലിക്കണമെന്ന് കുട്ടികളെ ഓര്‍മ്മിപ്പിച്ചു കൊണ്ട്‌ ഞങ്ങള്‍ഇടയിലക്കാടിനോടു യാത്ര പറഞ്ഞു  വണ്ടിയില്‍ കയറി...സമയം ഒന്നര കഴിഞ്ഞിരിക്കുന്നു...മുന്‍കൂട്ടി ഏല്‍പ്പിച്ചിരുന്ന തനുസരിച്ച് വെള്ളാപ്പ്   മരക്കമ്പനിക്കടുത്ത  ജനാര്‍ദനേട്ടന്റെ കൊച്ചു ഹോട്ടലില്‍ നിന്നും ഭക്ഷണവും കഴിച്ച് കൃത്യം രണ്ടരയ്ക്ക് അടുത്ത സന്ദര്‍ശന കേന്ദ്രത്തിലേക്ക് യാത്രയായി.        
          ഇളമ്പച്ചി  ഖാദി കേന്ദ്രമായിരുന്നു ലക്‌ഷ്യം..പരുത്തിനൂല്‍ നല്ലി ചുറ്റുന്നതും,കളര്‍ മുക്കി ഉണക്കുന്നതും,തുണി നെയ്യുന്നതും,മെത്തകള്‍ ഉണ്ടാക്കുന്നതും എല്ലാം നേരില്‍ കാണാന്‍ ഇവിടെ വെച്ച് കുട്ടികള്‍ക്ക് അവസരമുണ്ടായി.
കിടക്കയില്‍ ഉന്നം നിറയ്ക്കുന്നതും തുന്നുന്നതും ഒഴികെയുള്ള എല്ലാ ജോലികളും സ്ത്രീകളാണ് ചെയ്യുന്നത്.ഓരോരുത്തരും അവരവരുടെ ജോലിയെക്കുറിച്ച് വിശദീകരിച്ചു തന്നു.നൂല്‍ ചുറ്റാനും നെയ്യാനും ഒക്കെ തങ്ങള്‍ക്കും ആകുമോ എന്ന് പരീക്ഷിക്കാനായിരുന്നു ഞങ്ങളുടെ പി.ടി.എ.പ്രസിഡണ്ട്  ഉള്‍പ്പെടെ ചിലര്‍ക്ക് താല്‍പ്പര്യം.  
 സമയം കുറച്ചു വൈകിയതു കൊണ്ട് വളരെ വേഗം അവിടെനിന്നും മടങ്ങി.    
മലബാറിലെ ഉപ്പുസത്യാഗ്രഹ കേന്ദ്രമായിരുന്ന പയ്യന്നൂരിനടുത്ത ഉളിയത്തു കടവിലേക്ക് ഞങ്ങളുടെ വാഹനം മെല്ലെ നീങ്ങി.













                                  1930 ഏപ്രില്‍ 13  നു കെ.കേളപ്പന്റെ(കേരള ഗാന്ധി)നേതൃത്വത്തില്‍ 32 സമര വളണ്ടിയര്‍മാര്‍ കോഴിക്കോട് നിന്നും ആരംഭിച്ചകാല്‍നട ജാഥ ഏപ്രില്‍ 24  നു ഇവിടെ യെത്തിച്ചേര്‍ന്നുവെന്നതാണ് ചരിത്രം.
ഉപ്പു കുറുക്കല്‍ സമരത്തിനു സാക്ഷ്യം വഹിച്ച കവ്വായിപ്പുഴയോരത്തെ ഉളിയത്തു കടവ് അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി...സ്മരണകള്‍ ഇരമ്പുന്ന ഈ മണ്ണില്‍ കാലുകുത്താന്‍ കഴിഞ്ഞത് തന്നെ അഭിമാനം...
                      ''വരിക വരിക സഹജരേ... 
                        സഹന സമര സമയമായ്..
                        കരളുറച്ചു കൈകള്‍ കോര്‍ത്ത്‌ 
                        കാല്‍ നടയ്ക്കു പോക നാം ... ''സത്യാഗ്രഹികള്‍ പാടിയ ഈ വരികള്‍  കാതുകളില്‍ മുഴങ്ങുന്നതായി ത്തോന്നി..വേണു മാഷ്‌ ഓര്‍മ്മിപ്പിക്കേണ്ട താമസം കുട്ടികള്‍ ഉച്ചത്തില്‍പ്പാടി..''വരിക വരിക സഹജരേ................''
             അല്‍പ്പനേരം അവിടെയിരുന്നു...സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന നിമിഷങ്ങള്‍ കുട്ടികളിലേക്ക്എത്തിക്കാന്‍ ആനന്ദന്‍മാഷും വേണുമാഷും ഈ അവസരം പ്രയോജനപ്പെടുത്തി.
             കണ്ടല്‍ക്കാടുകള്‍ സമൃദ്ധമായി വളര്‍ന്നു നില്‍ക്കുന്നത് കണ്ടപ്പോള്‍ സ്വാഭാവികമായും അതിനെക്കുറിച്ചും ചര്‍ച്ചയായി.
                                     പല തരത്തിലുള്ള കണ്ടലുകളും അവിടെ ഉണ്ടായിരുന്നു...ഓരോന്നിന്റെ പ്രത്യേകതകളും കുട്ടികള്‍ നിരീക്ഷിച്ചു മനസ്സിലാക്കി.അറിയാത്തവചോദിച്ചു മനസ്സിലാക്കി.
'ഉപ്പൂറ്റി കണ്ടല്‍' വെള്ളത്തിലെ ഉപ്പ് ഊറ്റി എടുത്തതിന്റെ തെളിവ് ഇലകളില്‍ കാണാമായിരുന്നു..ഇലകളില്‍ പറ്റിപ്പിടിച്ച വെളുത്ത പൊടി രുചിച്ചു നോക്കിയപ്പോള്‍ നല്ല ഉപ്പുരസം! 
                 സമയം നാലുമണി യോടടുക്കുന്നു...ഇനിയും ഇവിടെ നിന്നാല്‍ അടുത്ത കേന്ദ്രത്തില്‍ എത്താന്‍ വളരെ വൈകും.ഉളിയത്തുകടവിനോടു സലാം പറഞ്ഞ് നേരെ ഏഴി മലയിലേക്ക് ..... 
             ഏഴിമല നാവിക അക്കാദമി സന്ദര്‍ശിക്കാനായിരുന്നു നേരത്തെ ഞങ്ങള്‍ ലക്ഷ്യമിട്ടിരുന്നത്.അതനുസരിച്ച് അധികൃതരില്‍ നിന്ന് അനുവാദവും വാങ്ങിയിരുന്നു..എന്നാല്‍  രണ്ടു ദിവസം മുമ്പ് നടന്ന കടല്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ കാരണങ്ങളാല്‍  സന്ദര്‍ശനാ നുമതി റദ്ദു ചെയ്യുകയായിരുന്നു... എന്നാലും എഴിമലയിലെക്കുള്ള യാത്ര ഞങ്ങള്‍ മാറ്റി വെച്ചില്ല .കടപ്പുറത്ത് നിന്നും തിരിച്ച ഞങ്ങളുടെ യാത്രയുടെ പ്രധാന ലക്‌ഷ്യം തന്നെ ഈ മലകയറ്റം ആയിരുന്നുവല്ലോ....
          സമുദ്ര നിരപ്പില്‍നിന്നും 215 മീറ്റര്‍ ഉയരത്തില്‍, പയ്യന്നൂരിലെ സൂര്യ ട്രസ്റ്റ്  എഴിമലയില്‍ സ്ഥാപിച്ച 41 അടി ഉയരമുള്ള   ഹനുമാന്‍ പ്രതിമ യുടെ സമീപത്ത് എത്തുകയായിരുന്നു ഞങ്ങളുടെ ഇപ്പോഴത്തെ ലക്‌ഷ്യം..ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഹനുമാന്‍ പ്രതിമ യാണത്രെ ഇത്...    
          പയ്യന്നൂര്‍ കുന്നരു തിരുവില്വാംകുന്ന്  ജംഗ്ഷനില്‍ നിന്ന് ടോപ്പ് റോഡിലൂടെ, കണ്ണിനു കുളിര്‍മയേകുന്ന താഴ്വരക്കാഴ്ചകള്‍ കണ്ട് ഞങ്ങളിതാ ഹനുമാന്‍ പ്രതിമ യ്ക്കടുത്ത് എത്തിയിരിക്കുന്നു.... കേട്ടതിലും മനോഹരമായിരിക്കുന്നു ഈ കാഴ്ച!
                               പടവുകള്‍ കയറി പ്രതിമയുടെ തൊട്ടു മുന്നിലെത്തി.ഹനുമാന്റെ തലവരെ കണ്ണോടിച്ചപ്പോള്‍ ഞങ്ങള്‍ വളരെ ചെറുതായതുപോലെ! 
              അവിടുത്തെ പുല്‍ത്തകിടിയില്‍ ഇരുന്നു...ഏഴിമലയും    ഹനുമാനും തമ്മിലുള്ള ബന്ധം കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു.(മൃതസഞ്ജീവിനിക്കായി പോയ ഹനുമാന്‍  മലയും കയ്യിലേന്തി പറന്നു വരുമ്പോള്‍ അതില്‍ നിന്നും അടര്‍ന്നു വീണ ചെറു കഷണ മാണത്രേ ഏഴിമല... )അപൂര്‍വങ്ങളായ ഔഷധങ്ങള്‍ ഇന്നും ഏഴിമലയില്‍   കാണാം എന്ന് പഴമക്കാര്‍ പറയുന്നു...  
             .....ഹനുമാന്‍ പ്രതിമ സ്ഥിതി   ചെയ്യുന്ന  സ്ഥലത്തു നിന്നും അല്‍പ്പം പടിഞ്ഞാറോട്ട് മാറി ഏറ്റവും ഉയരമുള്ള മറ്റൊരു സ്ഥലമുണ്ട്.ഇവിടെയുള്ള ഉയര്‍ന്ന പാറയുടെ മുകളില്‍ ക്കയറി പടിഞ്ഞാറോട്ട് നോക്കിയാല്‍ കാടും കടലും സംഗമിച്ചു നില്‍ക്കുന്ന മനോഹരമായ ഒരു കാഴ്ച കാണാന്‍ കഴിയും...
                      അത് കൂടി കണ്ട ശേഷം തൊട്ടടുത്ത മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്നും  നല്‍കിയ ചായയും പലഹാരവും കഴിച്ചു ഞങ്ങള്‍ മലയിറങ്ങാന്‍ തുടങ്ങി......കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ റോഡരികില്‍ വണ്ടി ന്നിര്‍ത്തി മനോഹരമായ ആ താഴ്വര ക്കാഴ്ചകള്‍ ഒരുവട്ടം കൂടി കണ്‍ കുളിര്‍ക്കെ കണ്ടു... 

    .     .  ...തിരിച്ച് ബേക്കല്‍ കടപ്പുറത്തെ ഞങ്ങളുടെ കൊച്ചു വിദ്യാലയത്തിലേക്കുള്ള മടക്കയാത്ര...സ്കൂളില്‍ എത്തുമ്പോഴേക്കും സമയം രാത്രി എഴരമണി... രാവിലെ ഏഴരയ്ക്ക് ആരംഭിച്ച 12 മണിക്കൂര്‍ യാത്ര  പൂര്‍ത്തിയാക്കി തിരിച്ചെത്തിയ മക്കളെ കാത്ത് രക്ഷിതാക്കള്‍ സ്കൂളില്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു ...