വ്യാഴാഴ്‌ച, മേയ് 24, 2012

ഒരു യാത്രാ മൊഴി....“ഈ വിദ്യാലയം ഇനിയുമിനിയും മുന്നേറട്ടെ!”


സ്നേഹിതരേ, ബേക്കൽ ഗവ.ഫിഷറീസ് എൽ.പി.സ്കൂളിൽ നിന്നും ഞാൻ യാത്ര പറയുകയാണ്..കഴിഞ്ഞ ആറുവർഷക്കാലം ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അതിയായ  സന്തോഷം ഉണ്ട്..പാർശ്വവൽക്കരിക്കപ്പെട്ട ഒരുകൂട്ടം മനുഷ്യരോടൊപ്പം-കടലിന്റെ മക്കൾക്കൊപ്പം-ചെലവഴിക്കാൻ കഴിഞ്ഞ സുവർണനിമിഷങ്ങൾ ഒരിക്കലും മനസ്സിൽ നിന്നും മായില്ല,തീർച്ച!പരാധീനതകൾ ഒട്ടേറെയുണ്ടായിരുന്ന ഈ തീരദേശ വിദ്യാലയം ഇന്ന് ഏറെ മുന്നേറിയിരിക്കുന്നു,മികവിന്റെ പാതയിലൂടെ.....സഹപ്രവർത്തകരുടെയും,രക്ഷിതാക്കളുടെയും,നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഇതു സാധ്യമായത്..ഈ കൂട്ടായ്മയിൽ പങ്കാളിയാകാൻ കഴിഞ്ഞതുതന്നെയാണ് എനിക്കു സന്തോഷം പകരുന്നത്..പഞ്ചായത്ത് ഭരണസമിതി,എം.പി,എം.എൽ.എ.തുടങ്ങിയ ജനപ്രതിനിധികൾ,എസ്.എസ്.എ...എന്നിങ്ങനെ എല്ലാ ഭാഗത്തുനിന്നും  ലഭിച്ച പിന്തുണ മുന്നോട്ടുള്ള യാത്രയിൽ കരുത്തേകി..ഒപ്പം തീരവാണിയിലൂടെ പൊതുവിദ്യാഭ്യാസ തൽ‌പ്പരരായ ആളുകളിൽ നിന്നും ലഭിച്ച  പ്രോത്സാഹനം..സഹായം..സ്നേഹം...എല്ലാമെല്ലാം ഞങ്ങൾക്ക് ആത്മവിശ്വാസം പകർന്നു..അങ്ങനെയങ്ങനെ കടലിന്റെ മക്കൾ മുന്നേറി..അതുവരെ അറിയാതിരുന്ന വഴിയിലൂടെ..മറ്റുള്ളവർക്കൊപ്പം! ..വ്യക്തമായി ആസൂത്രണം ചെയ്ത വിദ്യാലയ വികസന പദ്ധതികൾ പലതും നടപ്പിലാക്കാൻ കഴിഞ്ഞു..നേടിയ നേട്ടങ്ങൾ നിലനിർത്താനും,,കൂടുതൽ നേട്ടങ്ങൾ എത്തിപ്പിടിക്കാനുമുള്ള കരുത്ത് ഇന്ന് കടലിന്റെ മക്കൾക്കുണ്ട്....അതുകൊണ്ടുതന്നെ ഇനിയൊരു പിറകോട്ടു പോക്ക് ഇവർക്കുണ്ടാകില്ല.....വീട്ടിൽ നിന്നും വളരെ അകലെയുള്ള ഈ വിദ്യാലയത്തിൽ നിന്നും,കുറച്ചുകൂടി അടുത്തുള്ള മറ്റൊരു വിദ്യാലയത്തിലേക്കാണ് ഞാൻ ഇപ്പോൾ മാറിപ്പോകുന്നത്....എങ്കിലും എന്റെ മനസ്സു എന്നും ഇവരോടൊപ്പം ഉണ്ടാകും..നീലസാഗരതീരവും,കുഞ്ഞോളങ്ങളും,കുഞ്ഞുങ്ങളും..എല്ലാമെല്ലാം ഇനിയുള്ള യാത്രയിലും എന്നോടൊപ്പം തന്നെ കാണും.....തൽക്കാലം എല്ലാവർക്കും വിട!... ‘തീരവാണി’ തുടരും എന്ന പ്രതീക്ഷയോടെ,..........................നാരായണൻ മാഷ് ഒയോളം.....

ബുധനാഴ്‌ച, മേയ് 02, 2012

മെയ് 2 വിജയദിനം..ആഹ്ലാദപൂർവം ഒരു ഒത്തുചേരൽ







ഒരു മാസത്തെ ഇടവേളയ്ക്കുശേഷം കുട്ടികൾ സ്കൂളിൽ ഒത്തുകൂടിയ ദിവസമായിരുന്നു ഇന്ന്...റിസൽട്ട് അറിയാനുള്ള ആകാംക്ഷയോടെയാണ് എല്ലാവരു എത്തിയത്..വിജയികളുടെ പേരുവിവരം നോട്ടീസ് ബോർഡിൽ ഒട്ടിക്കുന്ന രീതിക്കു പകരം എല്ലാവരെയും ക്ലാസ്സിൽ ഒരുമ്മിച്ചിരുത്തി റിസൽട്ട് വായിക്കുന്ന രീതിയാണ് കുറെവർഷങ്ങളായി ഞങ്ങൾ സ്വീകരിച്ചു വരുന്നത്...ഈ വർഷവും ആ പതിവ് തെറ്റിച്ചില്ല...രാവിലെ 10 മണിയാകുമ്പോഴേയ്ക്കും ഏതാണ്ട് എല്ലാ കുട്ടികളും എത്തി ഹാളിൽ ഇരിപ്പുറപ്പിച്ചു...ഞാൻ പ്രൊമോഷൻ ലിസ്റ്റുമായി അവരുടെ അടുക്കലേക്ക് പോയി..ഹാജർ വിളിച്ചു..നാലു ക്ലാസ്സുകളിലുമായി 8 കുട്ടികൾ ഒഴികെ ബാക്കിയെല്ലാവരും എത്തിയിരിക്കുന്നു....“ആദ്യം ഒന്നാം ക്ലാസ്സിൽ നിന്നും ജയിച്ച കുട്ടികളുടെ പേരുകളാണ് വായിക്കുന്നത്..ശ്രദ്ധിച്ച് കേൾക്കണം.’’ഞാൻ പറയേണ്ട താമസം,എല്ലാവരും നിശബ്ദരായി...ഞാൻ പേരു വിളിക്കുന്നതിനനുസരിച്ച്  ഓരോരുത്തരായി സന്തോഷത്തോടെ എഴുന്നേറ്റ് നിന്നു,വിജയീ ഭാവത്തോടെ!അവസാനത്തെ കുട്ടിയുടെ പേരുകൂടിവായിച്ചുകഴിഞ്ഞപ്പോൾ ആരോ വിളിച്ചുപറയുന്നതു കേട്ടു..“എല്ലാരും ജയിച്ചു!.’’സന്തോഷത്തോടെ കൂട്ടുകാർ കയ്യടിച്ചു...അടുത്തത് രണ്ടാം ക്ലാസ്സ്...പിന്നെ മൂന്ന്,നാല്.ഈ ക്രമത്തിൽ മുഴുവൻ കുട്ടികളുടെയും പേരുകൾ വിളിച്ചപ്പോൾ എല്ലാവർക്കും സന്തോഷം..ആരും തോറ്റില്ല!എല്ലാവരും ജയിച്ചിരിക്കുന്നു!!വലിയ ക്ലാസ്സിലെത്തിയതിന്റെ സന്തോഷം ഓരോ മുഖത്തും കാണാമായിരുന്നു..ജയിച്ചവർക്കെല്ലാം സമ്മാനമൂണ്ട്...ഞാൻ പറഞ്ഞപ്പോൾ, ചിലർ വിളിച്ചു പറയാൻ തുടങ്ങി...മിട്ടായി...ലഡു......ഇതൊന്നുമല്ല ഇന്നത്തെ സമ്മനം...എല്ലാവർക്കും ഇഷ്ടമുള്ള മറ്റൊന്നാണ്..ഉടൻ ഒരു മിടുക്കൻ വിളിച്ചു പറഞ്ഞു...“പുസ്തകം.“....ശരി,പുതിയ ക്ലാസ്സിലേക്കുള്ള ടെക്സ്റ്റ് പുസ്തകമാണ് എല്ലാവർക്കുമുള്ള സമ്മാനം...മൂന്നു കുട്ടികളെയും കൂട്ടി ഓഫീസിലേക്ക് പോയി പുസ്തകം എടുത്തുകൊണ്ടുവന്നു...എല്ലാവർക്കും കൊടുത്തു...സാധാരണ സ്കൂൾ തുറന്നാലെ പുസ്തകം കിട്ടാറുള്ളൂ..കശ്ഴിഞ്ഞ വർഷമാണെങ്കിൽ തുറന്ന് ഒരു മാസം കഴിഞ്ഞാണ് ചില ക്ലാസ്സുകാർക്ക് പുസ്തകം കിട്ടിയത്..ഈ വർഷം ഏതായാലും ആ പ്രശ്നം ഇല്ല......നാലാം ക്ലാസ്സിൽ നിന്നും ജയിച്ച കുട്ടികൾക്കു മാത്രം പുസ്തകം കൊടുത്തില്ല..അവർ പുതിയ അഞ്ചാം ക്ലാസ്സുകാരാണല്ലോ..പുതുതായി ചേരുന്ന സ്കൂളിൽ നിന്നും പുസ്തകം കിട്ടുമെന്നു പറഞ്ഞ് അവരെ സമാധാനിപ്പിച്ചു..പക്ഷെ,എപ്പോൾ ടി.സി കൊടുക്കുമെന്ന് ഉറപ് പറയാൻ എനിക്കായില്ല...കാരണം,ടി.സി.യില്ലാതെ മദർ സ്കൂളിലേക്ക് പോകാം എന്നൊക്കെ ആരോ പറയുന്നതു കേട്ടിരുന്നു..സത്യമാണോ ആവോ? എവിടെയാണാവോ ആ ‘അമ്മസ്കൂൾ‘ ഞങ്ങളുടെ കുഞ്ഞുങ്ങളെയും കാത്ത് ഇരിക്കുന്നത്?

ഞായറാഴ്‌ച, ഏപ്രിൽ 01, 2012

''മികവുല്‍സവത്തിലേക്ക് ഏവര്‍ക്കും സ്വാഗതം''


2012 മാർച്ച് 30 വെള്ളി-ഈ അധ്യയന വർഷത്തിലെഅവസാന സ്കൂൾദിനം...ഇന്ന് ‘മികവുത്സവം‘ നടത്താൻ ഞങ്ങൾ നേരത്തേതന്നെ തീരുമാനിച്ചിരുന്നു.കഴിഞ്ഞ ഒരു വർഷക്കാലം വിദ്യാലയത്തിൽ നടന്നപ്രവർത്തനങ്ങളും, കുട്ടികൾ കൈവരിച്ച പറനനേട്ടങ്ങളും വിലയിരുത്താൻ രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനും അവസരം നൽകുന്ന തരത്തിലായിരുന്നു ഉത്സവം വിഭാവനം   ചെയ്തത്.രണ്ടാഴ്ച മുമ്പ് നടന്ന വിദ്യാലയസംരക്ഷണസമിതി യോഗത്തിൽ വെച്ച്  ഇക്കാര്യം എല്ലാവരെയും അറിയിച്ചു..രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഒരോ ദിവസവും കുട്ടികളോട് ഇതിനെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു..അതും പോരാഞ്ഞ് ഇന്നലെ ഉച്ചയ്ക്കു ശേഷം രണ്ടര മണി മുതൽ അഞ്ചര മണിവരെ ഞാനും സഹാധ്യാപികമാരും സ്കൂൾപരിധിയിലെ മുഴുവൻ വീടുകളും കയറിയിറങ്ങി നോട്ടീസ് നൽകുകയും എല്ലാവരേയും നേരിട്ട് ക്ഷണിക്കുകയും ചെയ്തു.രാവിലെ മുതൽ വൈകുന്നേരം വരെയുള്ള ഒരു പരിപാടി സംഘടിപ്പിക്കുന്നത് ആദ്യമായാണ്..അതുകൊണ്ടുതന്നെ പങ്കാളിത്തത്തിന്റെ കാര്യത്തിൽ ഏറെ ആശങ്കയുണ്ടായിരുന്നു.
                 രാവിലെ 10 മണിക്ക് റജിസ്ട്രേഷനുശേഷം10.30 മുതൽ ക്ലാസ്സ് പി.റ്റി.എയും ക്ലാസ്സ് ബാലസഭയും, തുടർന്ന് 11.30 മുതൽ 1.30 വരെ ക്ലാസ്സടിസ്ഥാനത്തിൽ   ‘മികവിന്റെ നേർസാക്ഷ്യങ്ങളായി‘ കുട്ടികളുടെ പ്രകടനങ്ങൾ..ഉച്ച ഭക്ഷണത്തിനു ശേഷം 2.മണിമുതൽ ‘കടലിന്റെമക്കളും മികവിന്റെ പാതയിൽ‘ എന്ന പേരിൽ തയ്യാറാക്കിയ, പോയ ഒരുവർഷത്തെ പ്രവർത്തനങ്ങളുടെ ഫോട്ടോ സി.ഡി.പ്രദർശനം,2.30 മുതൽ അവധിക്കാല പരിപാടികളുടെ അവതരണം,3 മണിക്ക് വിദ്യാലയ സംരക്ഷണസമിതി യോഗത്തിൽ വെച്ച് എൻറോൾമെന്റ് ക്യാമ്പെയിൻ ചിട്ടപ്പെടുത്തൽ...4 മണിക്ക് സമാപനം-ഇതായിരുന്നു ഞങ്ങൾ തയ്യാറാക്കിയ ഉത്സവപരിപാടികൾ..ഓരോ ഘട്ടത്തിലും ചർച്ചകൾക്കുള്ള അവസരവും ഉണ്ടാകും.
           ആവശ്യമായ മുന്നൊരുക്കങ്ങൾ അധ്യാപികമാർ നേരത്തേ നടത്തി..വിവിധ വിഷയങ്ങളിൽ കുട്ടികൾ കൈവരിക്കേണ്ട ശേഷികൾ ഏതൊക്കെയെന്നും അവ ഓരോകുട്ടിയും എത്രത്തോളം നേടിയെന്നും രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള അവതരണങ്ങളാണ് ടീച്ചറും കുട്ടികളും ചേർന്ന് ലക്ഷ്യമിട്ടത്.ഇംഗ്ലീഷിന് പ്രത്യേക പരിഗണനയും നൽകിയിരുന്നു.എന്റെ ക്ലാസ്സിലെ കുട്ടികളുടെ പറനനേട്ടങ്ങൾ ബോധ്യപ്പെടുത്തുന്നതോടൊപ്പം വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ പൊതുവായി അവതരിപ്പിക്കേണ്ട ചുമതലയും എനിക്കായിരുന്നു..അതിനായി രണ്ടു കാര്യങ്ങളാണു ഞാൻ ചെയ്തത്. ഒന്ന്,നേരത്തേ സൂചിപ്പിച്ചതരത്തിൽ പ്രവേശനോത്സവം മുതൽ ഇങ്ങോട്ട്, മാർച്ച് അവസാനം വരെ നടന്ന പ്രധാന പ്രവർത്തനങ്ങളുടെ ഫോട്ടോകൾ ഉൾപ്പെടുത്തി ഒരു പവർപോയിന്റ് പ്രസന്റേഷൻ...രണ്ട്, ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിൽ നിന്ന് പലപ്പോഴായി ഞാൻ എടുത്ത പ്രവർത്തനങ്ങളുടെയും,ഉൽ‌പ്പന്നങ്ങളുടെയും ഫോട്ടോകളുടെ പ്രദർശനം..ഒപ്പം ആവശ്യമായ ലഘു വിശദീകരണങ്ങളും....എന്തൊക്കെയാണ് ഈ വിദ്യാലയത്തിൽ നടന്നതെന്നും,എങ്ങനെയൊക്കെയാണ് നടന്നതെന്നും സദസ്യർക്കു ബൊധ്യപ്പെടാൻ ഇതിൽ‌പ്പരം എന്താണു വേണ്ടത്?(ഈ വർഷം വിദ്യാലയത്തിൽ നടന്ന വിവിധ പ്രവർത്തനങ്ങളും,കൈവരിച്ച നേട്ടങ്ങളും പലപ്പോഴായി ഈ ബ്ലോഗിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.)
 ..........രാവിലെ മുതലുള്ള മുഴു ദിവസ പരിപാടി ആദ്യമായാണു സംഘടിപ്പിക്കുന്നതെന്ന് മുമ്പു സൂചിപ്പിച്ചിരുന്നല്ലൊ...പ്രതീക്ഷിച്ചപോലെ തന്നെ സംഭവിച്ചു. 10 മണിക്ക് ആരും എത്തിയില്ല...എന്നാൽ ഏതാണ്ട് പതിനൊന്നരയാകുമ്പോഴേക്കും മിക്കവാറും രക്ഷിതാക്കൾ എത്തിയതു തന്നെ വലിയ നേട്ടമായി ഞങ്ങൾ കാണുന്നു..അതിനേക്കാൾ ഞങ്ങളെ സന്തോഷിപ്പിച്ചത് വൈകുന്നേരം അഞ്ചുമണിക്ക് പരിപാടി തീരുന്നതു വരെ ആരും പോയില്ല എന്നതാണ്!









          ഔപചാരികമായ ഉൽഘാടനമോ,പ്രമുഖവ്യക്തികളുടെപ്രസംഗങ്ങളോ ഒന്നും തന്നെ ആലോചിക്കാതിരുന്നതിനാൽ സന്ദർഭത്തിനനുസരിച്ച് പരിപാടികളിൽ ഭേദഗതി വരുത്താൻ വിഷമം ഉണ്ടായില്ല.രണ്ടുമാസത്തിൽ ഒരിക്കൽ ക്ലാസ്സ് പി.ടി.എ യും, അതോടനുബന്ധിച്ച് ക്ലാസ്സ്ബാലസഭയും നടത്തിയിരുന്നതു കൊണ്ടുതന്നെ,സമയം വൈകിയതിനാൽ തൽക്കാലം അതു വേണ്ടെന്നുവെച്ചു..രക്ഷിതാക്കൽ വരുന്ന മുറയ്ക്ക് ഹാളിൽ ഇരുത്തി രജിസ്ട്രേഷൻ നടത്തി.. പതിനൊന്നരയോടെ മുഴുവൻ കുട്ടികളെയും ഹാളിൽ ഇരുത്തിയ ശേഷം ക്ലാസ്സ് പി.ടി.എ.യി ൽ പറയാൻ ഉദ്ദേശിച്ച കാര്യങൾ പൊതുവായി പറഞ്ഞുകൊണ്ട് പരിപാടികൾ ആരംഭിച്ചു.ഒന്നാം ക്ലാസ്സിൽ നടന്ന പ്രവർത്തനങ്ങൾ വ്യക്തമാക്കുന്ന ഫോട്ടൊകൾ കാണിച്ച ശേഷം  സുജിടീച്ചറുടെ നേത്രുത്വത്തിൽ കുട്ടികൾ വിവിധ പരിപാടികൾ  അവതരിപ്പിച്ചു.  .കൊറിയോഗ്രാഫി, കൂട്ടപ്പാട്ട്, സംഭാഷണം,ഇംഗ്ലീഷ് സ്കിറ്റ്,ഇംഗ്ലീഷിലുള്ള ആശയവിനിമയം തുടങ്ങിയ പരിപാടികൾ എല്ലാവർക്കും ബോധിച്ചു..തുറ്റർന്ന് മറ്റ്ക്ലാസ്സുകളിലെ കുട്ടികളും പരിപാടികൾ അവതരിപ്പിക്കുമ്പോഴെക്കും സമയം രണ്ടുമണി..കുട്ടികൾ ഭക്ഷണം കഴിക്കുന്ന സമയത്ത് രക്ഷിതാക്കളെയും പൊതുജനങ്ങളെയും ഇരുത്തി  പവർ പോയിന്റ് പ്രസന്റേഷനിലൂടെ വിദ്യാലയ മികവുകൾ അവരുമായി പങ്കുവെച്ചു..മൂന്നുമണിയൊടെ കുട്ടികളും രക്ഷിതാക്കളും വീണ്ടും സമ്മേളിച്ചപ്പോൾ കുട്ടികൾ കുറച്ചു പരിപാടികൾ കൂടി അവതരിപ്പിച്ചു.അധ്യാപികമാർ സദസ്യരുമായി ക്ലാസ്സ്റൂംഅനുഭവങൾ പങ്കു വെച്ചു..
         ...അവധിക്കാല പരിപാടികളുടെ രൂപരേഖ എസ്.ആർ.ജി.കൺവീനർ അവതരിപ്പിച്ചു. .കുട്ടികളെവിട്ട ശേഷം ഗ്രാമ പഞ്ചായത്തുമെമ്പറുടെഅധ്യക്ഷതയിൽ വിദ്യാലയ സംരക്ഷണസമിതി യോഗം ചേർന്നു..എൻറോൾമെന്റ് ക്യാമ്പെയിൻ ആസൂത്രണം ചെയ്തു..നാലരവയസ്സ് പൂർത്തിയായ കുട്ടികൾക്കായി അടുത്ത അധ്യയനവർഷം സ്കൂളിൽ പ്രീ-പ്രൈമറി ക്ലാസ്സ് ആരംഭിക്കാൻ ചർച്ചയിൽ ധാരണയായി.ഏപ്രിൽ ഒമ്പതിനു വീടുകൾ സന്ദർശിച്ച് അഡ്മിഷൻ പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചുകൊണ്ട് അഞ്ചു മണിക്ക് മികവുത്സവ പരിപാടികൾക്ക് തിരശ്ശീല വീണു.
                     അങ്ങനെ ഒരു അധ്യയന വർഷം കൂടി പടിയിറങ്ങി..മറ്റൊരു പുതുവർഷത്തെ വരവേൽക്കാനായി,പ്രതീക്ഷയോടെ...അതിനുമുമ്പ് എന്തെല്ലാം മാറ്റങ്ങളാ‍ണാവോ നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ വരാൻ പോകുന്നത്!കാത്തിരുന്നു കാണാം...

ഞായറാഴ്‌ച, മാർച്ച് 11, 2012

'ഇടയിലക്കാട്-ഉളിയത്തു കടവ്-ഏഴിമല'....പഠനയാത്ര ലക്ഷ്യത്തിലേക്ക്....

  ഇടയിലക്കാട്ടിലേക്ക് ഞങ്ങളെ സ്വാഗതം ചെയ്തത് മറ്റാരുമല്ല,നമ്മുടെ പൂര്‍വികര്‍ തന്നെ!അവരുടെ വികൃതികള്‍ കുട്ടികളോടൊപ്പം അധ്യാപികമാരും ശരിക്കും ആസ്വദിച്ചു.കാവിലെത്തുന്നവരെയും കാത്ത് വാനരപ്പട ഇരിക്കുന്നത് വെറുതെയല്ല...അവര്‍ക്കറിയാം,വരുന്നവര്‍ എന്തെങ്കിലും തരാതിരിക്കില്ല..മാത്രമല്ല,സന്ദര്‍ശകരാരും തങ്ങളെ ഉപദ്രവിക്കുകയുമില്ല..അതിനാല്‍ ധൈര്യ പൂര്‍വ്വം ആളുകളുടെ മുന്നില്‍ ചെന്ന് നില്‍ക്കാം..ശരിയാണ്,ഇടയിലക്കാട്ടെ ആബാലവൃദ്ധം ജനങ്ങളും ഇന്ന് ഇവരുടെ സംരക്ഷകരാണ്...മാണിക്കമ്മയുടെ വിളി കേട്ടാല്‍ മതി,എല്ലാവരും അവരുടെ അടുക്കലേക്ക്‌ ഓടിയെത്തും,അവര്‍ നല്‍കുന്ന ഭക്ഷണത്തിനായി!പഴങ്ങളും,പച്ചക്കറികളും,ചോറും മാത്രമേ നല്‍കൂ...ഉപ്പു ചേര്‍ത്ത ആഹാരമോ,ബേക്കറി പലഹാരമോ ഇവയ്ക്കു നല്‍കാന്‍ ആരെയും നാട്ടുകാര്‍ അനുവദിക്കില്ല...ഇങ്ങനെയുള്ള ആഹാര സാധനങ്ങള്‍ ഇവയുടെ പ്രജനന ശേഷി നശിപ്പിക്കുമാത്രേ..ഒരുകാലത്ത് ധാരാളം കുരങ്ങന്മാര്‍ ഉണ്ടായിരുന്ന ഇവിടെ ഇന്ന് 38  കുരങ്ങന്മാരാണ് ഉള്ളതെന്ന് ഇടയിലക്കാട്ടെ വായനശാലാ പ്രവര്‍ത്തകനും,കാവിന്റെ സംരക്ഷകരില്‍ ഒരാളുമായ വേണുമാഷ് ഞങ്ങളോട് പറഞ്ഞു.

    ...........കുട്ടികള്‍ കയ്യില്‍ കരുതിയിരുന്ന പഴങ്ങള്‍ വെച്ച് നീട്ടിയപ്പോള്‍ വാനരപ്പട കൂട്ടത്തോടെ ഓടിയെത്തി.ആദ്യം ഒന്ന് പേടിച്ചു പോയെങ്കിലും പിന്നീട് കുട്ടികള്‍ക്ക് ഹരം കയറി..അപ്പോഴേക്കും പലരുടെയും കയ്യില്‍ കരുതിയിരുന്നതെല്ലാം തീര്‍ന്നു പോയി...ആനന്ദന്‍ മാഷ്‌ പറഞ്ഞതനുസരിച്ച് തൊട്ടടുത്ത കടയില്‍ നിന്ന് ഒരു കിലോ തക്കാളി വാങ്ങി ചെറിയ കഷണങ്ങളാക്കി കുട്ടികള്‍ക്ക് നല്‍കി.. കുരങ്ങന്മാര്‍ക്ക്‌ ആഹാരം നല്‍കാനായതില്‍ ഏല്ലാവര്‍ക്കും സന്തോഷം.. 
      ഇടയിലക്കാടു കാവിലെ ജൈവ വൈവിധ്യത്തെക്കുറിച്ചും   ഇത്തരം കാവുകളുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചും പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ ആനന്ദന്‍ മാഷ്‌ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു..ഒപ്പം വേണുമാഷും ചേര്‍ന്നപ്പോള്‍ ഒരുപാടൊരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഈ സന്ദര്‍ശനം വഴി സാധിച്ചു.



                                                            പാദരക്ഷകള്‍ പുറത്തഴിച്ചുവെച്ചശേഷം ഞങ്ങള്‍  കാവിന്റെ ഉള്‍ഭാഗ ത്തേക്ക്   പോയി... ഉണങ്ങിയ ഇലകളും ,ചുള്ളിക്കമ്പുകളും ഒരുക്കിയ 'സ്പോഞ്ച് മെത്ത'യില്‍ ക്കൂടി നഗ്ന പാദരായി നടക്കുമ്പോഴുള്ള അനുഭവം ഒന്ന് വേറെ  തന്നെ! മഴവെള്ളം മണ്ണിലേക്ക് കിനിഞ്ഞിറങ്ങാന്‍ കാടുകള്‍ എങ്ങനെയൊക്കെയാണ് സഹായിക്കുന്നതെന്ന് പഠിപ്പിക്കാന്‍ ഇതിനെക്കാള്‍ നല്ലൊരു മാര്‍ഗം വേറെയുണ്ടോ?...കരിങ്ങോട്ട മരത്തിന്റെ ശീതളച്ഛായയില്‍ കുറെ നേരം ഞങ്ങള്‍ കണ്ണടച്ച്  ഇരുന്നു.ആനന്ദന്‍ മാഷുടെ നിര്‍ദേശമനുസരിച്ച് പ്രകൃതിയുടെ ശബ്ദത്തിനായി കാതോര്‍ത്തു...പരിചയമുള്ളതും,ഇല്ലാത്തതുമായ ഒട്ടേറെ പക്ഷികളുടെ ശബ്ദം ഞങ്ങളുടെ കാതുകളില്‍ മുഴങ്ങി...അവ ഏതേതു പക്ഷികളുടെ ശബ്ദമാണെന്ന് മാഷ്‌ പറഞ്ഞു തന്നു..എഴുന്നേറ്റു നടക്കുമ്പോഴാണ് കാലില്‍ എന്തോ തടഞ്ഞത്... നോക്കുമ്പോള്‍ എന്താ?മുള്ളന്‍ പന്നിയുടെ ഒരു മുള്ള്!ഇവിടുത്തെ അന്തേവാസികളുടെ കൂട്ടത്തില്‍ ഇഷ്ടനും ഉണ്ടെന്നതിന്റെ പ്രത്യക്ഷ തെളിവ്..
     .....കാവിനകത്തുനിന്ന് പുറത്തിറങ്ങി  റോഡിലേക്ക് നടക്കുമ്പോള്‍ കുരങ്ങന്മാരുടെ താവളത്തിലേക്ക് ഒന്നുകൂടി നോക്കി...അതാ,ഞങ്ങളെ കാണിക്കാനായി ഒരുത്തന്‍ ബോര്‍ഡിനു മുകളില്‍ കയറിയിരിക്കുന്നു,പിന്നെ അത് വായിക്കാതെ പറ്റില്ലല്ലോ...''കാവും പരിസരവും വൃത്തിയായി സൂക്ഷിക്കുക..പ്ലാസ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കരുത്.''പൂര്‍വികര്‍ നല്‍കിയ ഈ ഉപദേശം എല്ലാവരും പാലിക്കണമെന്ന് കുട്ടികളെ ഓര്‍മ്മിപ്പിച്ചു കൊണ്ട്‌ ഞങ്ങള്‍ഇടയിലക്കാടിനോടു യാത്ര പറഞ്ഞു  വണ്ടിയില്‍ കയറി...സമയം ഒന്നര കഴിഞ്ഞിരിക്കുന്നു...മുന്‍കൂട്ടി ഏല്‍പ്പിച്ചിരുന്ന തനുസരിച്ച് വെള്ളാപ്പ്   മരക്കമ്പനിക്കടുത്ത  ജനാര്‍ദനേട്ടന്റെ കൊച്ചു ഹോട്ടലില്‍ നിന്നും ഭക്ഷണവും കഴിച്ച് കൃത്യം രണ്ടരയ്ക്ക് അടുത്ത സന്ദര്‍ശന കേന്ദ്രത്തിലേക്ക് യാത്രയായി.        
          ഇളമ്പച്ചി  ഖാദി കേന്ദ്രമായിരുന്നു ലക്‌ഷ്യം..പരുത്തിനൂല്‍ നല്ലി ചുറ്റുന്നതും,കളര്‍ മുക്കി ഉണക്കുന്നതും,തുണി നെയ്യുന്നതും,മെത്തകള്‍ ഉണ്ടാക്കുന്നതും എല്ലാം നേരില്‍ കാണാന്‍ ഇവിടെ വെച്ച് കുട്ടികള്‍ക്ക് അവസരമുണ്ടായി.
കിടക്കയില്‍ ഉന്നം നിറയ്ക്കുന്നതും തുന്നുന്നതും ഒഴികെയുള്ള എല്ലാ ജോലികളും സ്ത്രീകളാണ് ചെയ്യുന്നത്.ഓരോരുത്തരും അവരവരുടെ ജോലിയെക്കുറിച്ച് വിശദീകരിച്ചു തന്നു.നൂല്‍ ചുറ്റാനും നെയ്യാനും ഒക്കെ തങ്ങള്‍ക്കും ആകുമോ എന്ന് പരീക്ഷിക്കാനായിരുന്നു ഞങ്ങളുടെ പി.ടി.എ.പ്രസിഡണ്ട്  ഉള്‍പ്പെടെ ചിലര്‍ക്ക് താല്‍പ്പര്യം.  
 സമയം കുറച്ചു വൈകിയതു കൊണ്ട് വളരെ വേഗം അവിടെനിന്നും മടങ്ങി.    
മലബാറിലെ ഉപ്പുസത്യാഗ്രഹ കേന്ദ്രമായിരുന്ന പയ്യന്നൂരിനടുത്ത ഉളിയത്തു കടവിലേക്ക് ഞങ്ങളുടെ വാഹനം മെല്ലെ നീങ്ങി.













                                  1930 ഏപ്രില്‍ 13  നു കെ.കേളപ്പന്റെ(കേരള ഗാന്ധി)നേതൃത്വത്തില്‍ 32 സമര വളണ്ടിയര്‍മാര്‍ കോഴിക്കോട് നിന്നും ആരംഭിച്ചകാല്‍നട ജാഥ ഏപ്രില്‍ 24  നു ഇവിടെ യെത്തിച്ചേര്‍ന്നുവെന്നതാണ് ചരിത്രം.
ഉപ്പു കുറുക്കല്‍ സമരത്തിനു സാക്ഷ്യം വഹിച്ച കവ്വായിപ്പുഴയോരത്തെ ഉളിയത്തു കടവ് അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി...സ്മരണകള്‍ ഇരമ്പുന്ന ഈ മണ്ണില്‍ കാലുകുത്താന്‍ കഴിഞ്ഞത് തന്നെ അഭിമാനം...
                      ''വരിക വരിക സഹജരേ... 
                        സഹന സമര സമയമായ്..
                        കരളുറച്ചു കൈകള്‍ കോര്‍ത്ത്‌ 
                        കാല്‍ നടയ്ക്കു പോക നാം ... ''സത്യാഗ്രഹികള്‍ പാടിയ ഈ വരികള്‍  കാതുകളില്‍ മുഴങ്ങുന്നതായി ത്തോന്നി..വേണു മാഷ്‌ ഓര്‍മ്മിപ്പിക്കേണ്ട താമസം കുട്ടികള്‍ ഉച്ചത്തില്‍പ്പാടി..''വരിക വരിക സഹജരേ................''
             അല്‍പ്പനേരം അവിടെയിരുന്നു...സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന നിമിഷങ്ങള്‍ കുട്ടികളിലേക്ക്എത്തിക്കാന്‍ ആനന്ദന്‍മാഷും വേണുമാഷും ഈ അവസരം പ്രയോജനപ്പെടുത്തി.
             കണ്ടല്‍ക്കാടുകള്‍ സമൃദ്ധമായി വളര്‍ന്നു നില്‍ക്കുന്നത് കണ്ടപ്പോള്‍ സ്വാഭാവികമായും അതിനെക്കുറിച്ചും ചര്‍ച്ചയായി.
                                     പല തരത്തിലുള്ള കണ്ടലുകളും അവിടെ ഉണ്ടായിരുന്നു...ഓരോന്നിന്റെ പ്രത്യേകതകളും കുട്ടികള്‍ നിരീക്ഷിച്ചു മനസ്സിലാക്കി.അറിയാത്തവചോദിച്ചു മനസ്സിലാക്കി.
'ഉപ്പൂറ്റി കണ്ടല്‍' വെള്ളത്തിലെ ഉപ്പ് ഊറ്റി എടുത്തതിന്റെ തെളിവ് ഇലകളില്‍ കാണാമായിരുന്നു..ഇലകളില്‍ പറ്റിപ്പിടിച്ച വെളുത്ത പൊടി രുചിച്ചു നോക്കിയപ്പോള്‍ നല്ല ഉപ്പുരസം! 
                 സമയം നാലുമണി യോടടുക്കുന്നു...ഇനിയും ഇവിടെ നിന്നാല്‍ അടുത്ത കേന്ദ്രത്തില്‍ എത്താന്‍ വളരെ വൈകും.ഉളിയത്തുകടവിനോടു സലാം പറഞ്ഞ് നേരെ ഏഴി മലയിലേക്ക് ..... 
             ഏഴിമല നാവിക അക്കാദമി സന്ദര്‍ശിക്കാനായിരുന്നു നേരത്തെ ഞങ്ങള്‍ ലക്ഷ്യമിട്ടിരുന്നത്.അതനുസരിച്ച് അധികൃതരില്‍ നിന്ന് അനുവാദവും വാങ്ങിയിരുന്നു..എന്നാല്‍  രണ്ടു ദിവസം മുമ്പ് നടന്ന കടല്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ കാരണങ്ങളാല്‍  സന്ദര്‍ശനാ നുമതി റദ്ദു ചെയ്യുകയായിരുന്നു... എന്നാലും എഴിമലയിലെക്കുള്ള യാത്ര ഞങ്ങള്‍ മാറ്റി വെച്ചില്ല .കടപ്പുറത്ത് നിന്നും തിരിച്ച ഞങ്ങളുടെ യാത്രയുടെ പ്രധാന ലക്‌ഷ്യം തന്നെ ഈ മലകയറ്റം ആയിരുന്നുവല്ലോ....
          സമുദ്ര നിരപ്പില്‍നിന്നും 215 മീറ്റര്‍ ഉയരത്തില്‍, പയ്യന്നൂരിലെ സൂര്യ ട്രസ്റ്റ്  എഴിമലയില്‍ സ്ഥാപിച്ച 41 അടി ഉയരമുള്ള   ഹനുമാന്‍ പ്രതിമ യുടെ സമീപത്ത് എത്തുകയായിരുന്നു ഞങ്ങളുടെ ഇപ്പോഴത്തെ ലക്‌ഷ്യം..ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഹനുമാന്‍ പ്രതിമ യാണത്രെ ഇത്...    
          പയ്യന്നൂര്‍ കുന്നരു തിരുവില്വാംകുന്ന്  ജംഗ്ഷനില്‍ നിന്ന് ടോപ്പ് റോഡിലൂടെ, കണ്ണിനു കുളിര്‍മയേകുന്ന താഴ്വരക്കാഴ്ചകള്‍ കണ്ട് ഞങ്ങളിതാ ഹനുമാന്‍ പ്രതിമ യ്ക്കടുത്ത് എത്തിയിരിക്കുന്നു.... കേട്ടതിലും മനോഹരമായിരിക്കുന്നു ഈ കാഴ്ച!
                               പടവുകള്‍ കയറി പ്രതിമയുടെ തൊട്ടു മുന്നിലെത്തി.ഹനുമാന്റെ തലവരെ കണ്ണോടിച്ചപ്പോള്‍ ഞങ്ങള്‍ വളരെ ചെറുതായതുപോലെ! 
              അവിടുത്തെ പുല്‍ത്തകിടിയില്‍ ഇരുന്നു...ഏഴിമലയും    ഹനുമാനും തമ്മിലുള്ള ബന്ധം കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു.(മൃതസഞ്ജീവിനിക്കായി പോയ ഹനുമാന്‍  മലയും കയ്യിലേന്തി പറന്നു വരുമ്പോള്‍ അതില്‍ നിന്നും അടര്‍ന്നു വീണ ചെറു കഷണ മാണത്രേ ഏഴിമല... )അപൂര്‍വങ്ങളായ ഔഷധങ്ങള്‍ ഇന്നും ഏഴിമലയില്‍   കാണാം എന്ന് പഴമക്കാര്‍ പറയുന്നു...  
             .....ഹനുമാന്‍ പ്രതിമ സ്ഥിതി   ചെയ്യുന്ന  സ്ഥലത്തു നിന്നും അല്‍പ്പം പടിഞ്ഞാറോട്ട് മാറി ഏറ്റവും ഉയരമുള്ള മറ്റൊരു സ്ഥലമുണ്ട്.ഇവിടെയുള്ള ഉയര്‍ന്ന പാറയുടെ മുകളില്‍ ക്കയറി പടിഞ്ഞാറോട്ട് നോക്കിയാല്‍ കാടും കടലും സംഗമിച്ചു നില്‍ക്കുന്ന മനോഹരമായ ഒരു കാഴ്ച കാണാന്‍ കഴിയും...
                      അത് കൂടി കണ്ട ശേഷം തൊട്ടടുത്ത മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്നും  നല്‍കിയ ചായയും പലഹാരവും കഴിച്ചു ഞങ്ങള്‍ മലയിറങ്ങാന്‍ തുടങ്ങി......കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ റോഡരികില്‍ വണ്ടി ന്നിര്‍ത്തി മനോഹരമായ ആ താഴ്വര ക്കാഴ്ചകള്‍ ഒരുവട്ടം കൂടി കണ്‍ കുളിര്‍ക്കെ കണ്ടു... 

    .     .  ...തിരിച്ച് ബേക്കല്‍ കടപ്പുറത്തെ ഞങ്ങളുടെ കൊച്ചു വിദ്യാലയത്തിലേക്കുള്ള മടക്കയാത്ര...സ്കൂളില്‍ എത്തുമ്പോഴേക്കും സമയം രാത്രി എഴരമണി... രാവിലെ ഏഴരയ്ക്ക് ആരംഭിച്ച 12 മണിക്കൂര്‍ യാത്ര  പൂര്‍ത്തിയാക്കി തിരിച്ചെത്തിയ മക്കളെ കാത്ത് രക്ഷിതാക്കള്‍ സ്കൂളില്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു ...