വ്യാഴാഴ്‌ച, ജൂൺ 23, 2011

ഒന്നാം ക്ലാസ്സിലെ ആദ്യ പത്തു ദിനങ്ങള്‍ ...വരും ദിവസങ്ങളിലും ഇതു പോലെ ആയെങ്കില്‍!

                                                     ''നിര്‍ദേശങ്ങള്‍ക്കനുസരിച്ചും,താളത്തിനനുസരിച്ചും  നൃത്തം ചെയ്യുകയും തുള്ളിച്ചാടുകയും ചെയ്യുന്ന  കുട്ടികള്‍.  പറയുന്ന കഥ ശ്രദ്ധിച്ചു കേട്ട് അത് അവതരിപ്പിക്കാന്‍ തിരക്ക് കൂട്ടുന്നവര്‍.ഗ്രൂപ്പായി തിരിഞ്ഞ്‌ നാടകത്തിലെ കഥാപാത്രങ്ങളെ തീരുമാനിക്കുകയും,യോജിച്ച സംഭാഷണം കണ്ടെത്തി അവതരിപ്പിക്കുകയും ചെയ്യുന്നവര്‍.സൗണ്ട് ബോക്സിലൂടെ ഒഴുകിയെത്തുന്ന പാട്ടില്‍ ലയിച്ച് ചിത്രം വരയിലും,നിറം കൊടുക്കലിലും, കൊളാഷ് നിര്‍മാണത്തിലും മുഴുകിയവര്‍-ഇവരാണ് എന്‍റെ കുട്ടികള്‍!അരങ്ങൊരുക്കല്‍  പ്രവര്‍ത്തനത്തില്‍ എനിക്ക് അല്‍പ്പം ആവര്‍ത്തനവിരസത തോന്നിയെങ്കിലും കുട്ടികളെ അത് ബാധിച്ചതേയില്ല.കൂട്ടപ്പാട്ടുകള്‍ പാടാനും,കേള്‍ക്കാനുമുള്ള അവസരങ്ങള്‍ ഈ പാക്കേജില്‍ കൂടുതലായി ഉണ്ടായിരുന്നെങ്കില്‍ ഒന്നുകൂടി നന്നാകുമായിരുന്നു.എങ്കിലും കളിയും,നാടകവും,വരയും,ചിരിയും,കീറലും,മുറിക്കലും,ഒട്ടിക്കലും ഒക്കെയായി പത്തു ദിവസം കടന്നു പോയത് അറിഞ്ഞതേയില്ല.ശരിക്കും ബഹളമയമായ ക്ലാസ്സ് റൂം!കരയുന്ന ഒരു കുട്ടി പോലും ഈ ദിവസങ്ങളില്‍ ക്ലാസ്സില്‍ ഉണ്ടായിരുന്നില്ല.കുട്ടികളെ പഠന പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കാന്‍ എന്തു കൊണ്ടും അനുയോജ്യമായിരുന്നു ഈ 'അരങ്ങൊരുക്കല്‍  പാക്കേജ്'.ഇനിയുള്ള ദിവസങ്ങളിലും ഈ അന്തരീക്ഷം നിലനിര്‍ത്താന്‍ എനിക്ക് കഴിയുമോ?''
     പുതിയ അധ്യയന വര്‍ഷത്തിലെ ആദ്യത്തെ പത്തു ദിവസത്തെ അനുഭവങ്ങള്‍ എസ്.ആര്‍.ജി യോഗത്തില്‍ പങ്കു വെക്കുകയായിരുന്നു ഒന്നാം ക്ലാസ്സിലെ അധ്യാപികയായ സുജി ടീച്ചര്‍.അവധിക്കാല അധ്യാപക പരിശീലനത്തില്‍ നിന്നും ലഭിച്ച പ്രവര്‍ത്തന പാക്കേജ് ക്ലാസ്സുമുറിയില്‍ പ്രാവര്‍ത്തികമാക്കിയതിന്റെ സംതൃപ്തി ടീച്ചറുടെ വാക്കുകളില്‍ പ്രതിഫലിച്ചു . 'നാടകക്കളി'യിലൂടെ പാഠഭാഗങ്ങള്‍ എങ്ങനെ അവതരിപ്പിക്കാം എന്നതിന്റെ അന്വേഷണം കൂടിയായി മാറി ഈ പാക്കേജ്.വളരെ ചിട്ടയായ ആസൂത്രണ ത്തോടെയാണ് ഓരോ ദിവസവും ടീച്ചര്‍ ക്ലാസ്സിലേക്ക് പോയത്.ഇന്ന് ഞാന്‍ ഒരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ,അതിലൂടെ കുട്ടികള്‍ കൈ വരിക്കേന്ട ശേഷികള്‍,ക്ലാസ്സില്‍ രൂപപ്പെടെണ്ട ഉല്‍പ്പന്നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വ്യക്തമായ ധാരണ ടീച്ചര്‍ക്ക് ഉണ്ടായിരുന്നു.എത്രയെത്ര ഉല്‍പ്പന്നങ്ങളാണ് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടു രൂപപ്പെട്ടത്!ഓരോന്നും അതതു ദിവസങ്ങളില്‍ ഡിസ്പ്ലേ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ "ഇതാ ഞാന്‍ വരച്ച ചിത്രം''എന്ന് പറഞ്ഞ് മറ്റുള്ളവരെക്കാണിക്കാന്‍ കുട്ടികള്‍ക്ക് എന്തുല്‍സാഹം! 
              ക്ലാസ്സ് മുറിയുടെ ക്രമീകരണവും,ചുമരില്‍ വരച്ച മനോഹരമായ ചിത്രങ്ങളും,സൌണ്ട് ബോക്സിലൂടെ ഇടയ്ക്കിടെ ഒഴുകിയെത്തുന്ന പാട്ടുകളും എല്ലാം കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു.ചുമര്‍ ചിത്രങ്ങളെ ആസ്പദമാക്കി സംഭാഷണത്തില്‍ ഏര്‍പ്പെടാനും,കഥകള്‍ മെനയാനും അവര്‍ എപ്പോഴും തയ്യാര്‍! ടീച്ചറുടെ കയ്യിലുള്ള  വാദ്യോപകരണം കൊട്ടിക്കളിക്കാനാണ് ചിലര്‍ക്ക് താല്‍പ്പര്യം.താള ബോധത്തോടെ ഉപകരണം കൈകാര്യം ചെയ്യാന്‍ എത്ര പെട്ടെന്നാണ് പലരും പഠിച്ചത്!'എനിക്ക് ചിത്രം വരക്കാന്‍ അറിയില്ല'എന്ന് പറഞ്ഞ് ആദ്യമൊക്കെ മാറി നിന്നവര്‍ 'ചിത്രകാരന്മാര്‍'ആകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.ടീച്ചര്‍ നല്‍കിയ രൂപരേഖയില്‍ നിറം കൊടുത്തു മനോഹരമാക്കാനും,കടലാസുകള്‍ കീറിയും,മുറിച്ചും,ഒട്ടിച്ചും കൊളാഷുകള്‍ നിര്‍മിക്കാനും പെട്ടെന്ന് തന്നെ അവര്‍ പഠിച്ചു.പാമ്പും,തവളയും,എലിയും,പൂച്ചയും,പക്ഷിയും പൂക്കളും ബിഗ്‌ സ്ക്രീനില്‍ നിരന്നു! ആദ്യത്തെ ക്ലാസ്സ് പി.ടി.എ.യോഗത്തിനെത്തിയ രക്ഷിതാക്കള്‍ക്ക് പൂര്‍ണ സംതൃപ്തി,ഒപ്പം ടീച്ചര്‍ക്കും. ഇനിയുള്ള ദിവസങ്ങളിലും ഇതേ രീതിയില്‍ത്തന്നെ മുമ്പോട്ട്‌ പോകാന്‍ ആയാല്‍ രക്ഷാകര്‍തൃ  യോഗത്തില്‍ നല്‍കിയ വാഗ്ദാനം പാലിക്കാന്‍ കഴിയും എന്നു തന്നെ സുജി ടീച്ചര്‍ ഉറച്ചു വിശ്വസിക്കുന്നു.