ഞായറാഴ്‌ച, ജൂലൈ 31, 2011

കുന്നിനു പറയാന്‍ കുന്നോളം....



  നാലാം ക്ലാസ്സില്‍, 'കുന്നിറങ്ങി വയലിലേക്ക്‌' എന്ന പാഭാഗവുമായി  ബന്ധപ്പെട്ട് നടന്ന പ്രവര്‍ത്തനങ്ങള്‍  പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം കുട്ടികളില്‍ വളര്‍ത്താന്‍ ഏറെ സഹായകമായി എന്നതിന്റെ തെളിവാണ് പന പ്രവര്‍ത്തനങ്ങളിലൂടെ  രൂപം കൊണ്ട അവരുടെ  ഉല്‍പ്പന്നങ്ങള്‍.കടലോരത്ത് ജീവിക്കുന്ന ഞങ്ങളുടെ കുഞ്ഞുങ്ങളില്‍ പലരും കുന്ന് നേരിട്ട് കാണാത്തവരാണ്.കഴിഞ്ഞ വര്‍ഷം ക്ലാസ്സിലെ ബിഗ്‌ സ്ക്രീനില്‍ ടീച്ചറും കുട്ടികളും ചേര്‍ന്ന് കുന്നും,കാടും,കാട്ടിലെ ജീവികളും,വയലും എല്ലാം ഒരുക്കിയായിരുന്നു പ്രവര്‍ത്തനങ്ങള്‍ നടത്തിയതെങ്കില്‍ ഇത്തവണ ക്ലാസ്സുമുറിയില്‍ കുന്നിന്റെ ത്രിമാന മാതൃക തന്നെ തീര്‍ക്കുകയായിരുന്നു!ആവശ്യമായ മണ്ണും,പുല്ലും,ചെടികളും,ജീവികളുടെ രൂപങ്ങളും എല്ലാം കുട്ടികള്‍ തന്നെ സംഘടിപ്പിച്ചു.ഒപ്പം ടീച്ചറുടെ സഹായവും കൂടിയായപ്പോള്‍ കുന്ന് റെഡി! കുന്നിന്റെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചും,കുന്നുകള്‍ സംരക്ഷിക്കേണ്ടതിന്റെ  ആവശ്യകതയെക്കുറിച്ചുമെല്ലാം    അവര്‍ ചര്‍ച്ച ചെയ്തു.. കുറിപ്പുകള്‍ തയ്യാറാക്കി അവതരിപ്പിച്ചു..ഡിസ്പ്ലേ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചു...പത്ര കട്ടിങ്ങുകള്‍ ശേഖരിച്ചു..ശാസ്ത്ര സാഹിത്യ പരിഷത്ത് തയ്യാറാക്കിയ 'നിലവിളി'      എന്ന വീഡിയോ ഡോക്യു മെന്‍ററിയുടെ പ്രദര്‍ശനം കുട്ടികളുടെ മനസ്സില്‍ തട്ടി.......'രാക്ഷസക്കൈ' ഉയര്‍ത്തി കുന്നിനെ മാന്തിപ്പറിക്കുന്ന  ജെ.സി.ബി.യുടെ ഭീകര രൂപം അവരുടെ മനസ്സില്‍ മായാതെ കിടന്നു! 'കുന്ന് നശിച്ചാല്‍'എന്നതായിരുന്നു ഇതുമായി ബന്ധപ്പെട്ട് ക്ലാസ്സില്‍ നടന്ന അവസാന പ്രവര്‍ത്തനം.കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍ പതിപ്പായി പ്രകാശനം ചെയ്തു.അതു മാത്രം മതി കുട്ടികളില്‍ ഉണ്ടായ പാരിസ്ഥിതിക അവബോധത്തിന്റെ തെളിവായി..ഈ അവബോധം എന്നും അവരുടെ മനസ്സില്‍ ഉണ്ടായെങ്കില്‍!








               

തിങ്കളാഴ്‌ച, ജൂലൈ 04, 2011

പുസ്തകപ്പൂമഴയായ് പെയ്തിറങ്ങിയ വായനാവാരം


 ജൂണ്‍ 20 തിങ്കള്‍:
                                                            സമയം രാവിലെ പത്തുമണി.പതിവുപോലെ സ്കൂള്‍ അസംബ്ലി ആരംഭിച്ചു.പ്രാര്‍ഥനയും,പ്രതിജ്ഞയും,പത്രപാരായണവും ഒക്കെ കഴിഞ്ഞ് കുട്ടികളോട് സംസാരിക്കവേ  ഞാന്‍ ചോദിച്ചു,"ഇന്നെലെ പ്രധാനപ്പെട്ട ഒരു ദിനം ആചരിച്ചതായി ഇപ്പോള്‍ വായിച്ച പത്രവാര്‍ത്തയില്‍ ഉണ്ടായിരുന്നല്ലോ,ഏതാണ്‌ ആ ദിനം?"
   "വായനാദിനം"  പല കുട്ടികളും വിളിച്ചു പറഞ്ഞു.     "ശരി,ആരുടെ ചരമദിനമാണ്‌ വായനാദിനമായി  ആചരിക്കുന്നതെന്ന് പറയാമോ?"
   "പി.എന്‍.പണിക്കരുടെ '' കുറച്ചു കുട്ടികള്‍ പറഞ്ഞു.
   "എന്തിനാണ് പി.എന്‍.പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുന്നതെന്ന് ആര്‍ക്കെങ്കിലും അറിയാമോ?"
                       എന്റെ ചോദ്യത്തിന് ഒറ്റ വാക്കിലോ,വാക്യത്തിലോ ഉള്ള ഉത്തരം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.ഇതിനെക്കുറിച്ച്‌ കുട്ടികള്‍ക്കുള്ള ധാരണ പരിശോധിക്കുക മാത്രമായിരുന്നു ഉദ്ദേശ്യം.


 "വായിച്ചു വളരുക എന്ന് പറഞ്ഞ ആളായിരുന്നു പി.എന്‍.പണിക്കര്‍,അതുകൊണ്ടാ..."മൂന്നാം ക്ലാസ്സിലെ ശരത്തിന്റെ പ്രതികരണം.
  "വളരാന്‍ വേണ്ടി വായിച്ചാല്‍ മതിയോ?" എന്റെ ചോദ്യം കേള്‍ക്കേണ്ട താമസം,ഒന്നാം ക്ലാസ്സിലെ ഹൃദ്യ പ്രതികരിച്ചു,
      "പോര.....തിന്നണം"   മറ്റു കുട്ടികള്‍ ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു,
    "ഹൃദ്യ പറഞ്ഞത് ശരിയാ..ആഹാരം കഴിക്കാതെ വളരില്ല....എന്നാല്‍,വായിച്ചില്ലെങ്കിലും വളരും എന്ന് ആരോ പറഞ്ഞിട്ടുണ്ടല്ലോ..അതാരാ?"
     "കുഞ്ഞുണ്ണിമാഷ്"  മാഷ്‌ പറഞ്ഞത് പോലെ കുട്ടികള്‍ വിളിച്ചു പറയാന്‍ തുടങ്ങി.
 "വായിച്ചാലും വളരും,വായിച്ചില്ലെങ്കിലും വളരും,
 വായിച്ചാല്‍ വിളയും,വായിച്ചില്ലെങ്കില്‍ വളയും" 
      .......എന്തായാലും,വായനാദിനവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളെങ്കിലും കുട്ടികള്‍ മനസ്സിലാക്കിയിട്ടുന്ട്.കഴിഞ്ഞ വെള്ളിയാഴ്ച തന്നെ ക്ലാസ്സുകളില്‍ ആദ്യവട്ട ചര്‍ച്ച നടന്നിരിക്കണം.ഇക്കാര്യം മനസ്സില്‍ വെച്ച് ഞാന്‍ തുടര്‍ന്നു,
                       "ജൂണ്‍ 19 മുതല്‍ ഒരാഴ്ചക്കാലം വായനാവാരമായി കേരളത്തില്‍ മുഴുവന്‍ ആചരിക്കുകയാണ്.ഈയവസരത്തില്‍ പി.എന്‍.പണിക്കരുടെ സന്ദേശം ഓര്‍മ്മിച്ചു കൊണ്ട് 
വായിച്ചു വളരാനുള്ള പ്രവര്‍ത്തനത്തില്‍ നമുക്കും ഏര്‍പ്പെടാം..കൂടുതല്‍ക്കൂടുതല്‍ പുസ്തകങ്ങളെയും,എഴുത്തുകാരെയും പരിചയപ്പെടാം..ക്ലാസ്സുകളില്‍ വായനാമൂല ഒരുക്കാനും, ,ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്യാനും,വായിച്ച പുസ്തകങ്ങളെ ക്കുറിച്ച്  ചര്‍ച്ചകള്‍ നടത്താനും ഓരോ ക്ലാസ്സുകാരും ശ്രമിക്കണം...കൂടാതെ സാഹിത്യകാരന്മാരെ ക്കുറിച്ചുള്ള സി.ഡി.പ്രദര്‍ശനം,പുസ്തക പ്രദര്‍ശനം,വായനാ ക്വിസ്,ബാലസഭാ രൂപികരണം തുടങ്ങിയ പരിപാടികളും ഈ വായനാ വാരത്തില്‍ നമുക്ക് സംഘടിപ്പിക്കണം...ആദ്യ പരിപാടിയായി ഇന്ന് വൈകുന്നേരം നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഒരു സാഹിത്യകാരനെ സി.ഡി.പ്രദര്‍ശനത്തിലൂടെ   പരിചയപ്പെടാം.."പി.എന്‍.പണിക്കരെ അനുസ്മരിച്ച് ചുരുക്കം വാക്കുകള്‍ പറഞ്ഞ ശേഷം വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ട് അസംബ്ലി അവസാനിപ്പിച്ചു.....ഈ വര്‍ഷത്തെ വായനാവാരാചരണത്തിനു    ഞങ്ങളുടെ വിദ്യാലയവും ഒരുങ്ങിക്കഴിഞ്ഞു.പൊതു പരിപാടികളെക്കാള്‍ ക്ലാസ്സ് തല പ്രവര്‍ത്തനങ്ങല്‍ക്കാന് ഞങ്ങള്‍ ഊന്നല്‍ നല്‍കിയത്.എല്ലാദിവസവും ഓരോ ക്ലാസ്സിലും,നിലവാരത്തിനനുയോജ്യമായ ഒരു പുസ്തക മെങ്കിലും പരിചയപ്പെടുത്തലായിരുന്നു ഇവയിലൊന്ന്.ഒന്നാം ക്ലാസ്സില്‍ ചിത്ര വായനയ്ക്കുള്ള അവസരങ്ങള്‍ നല്‍കിയപ്പോള്‍ 'പുസ്തകപ്പൂമഴ'യിലെ പുസ്തകങ്ങളാണ് രണ്ടാം ക്ലാസ്സുകാര്‍ക്ക്‌ നല്‍കിയത്.സ്വതന്ത്ര വായനയിലേക്ക് കുട്ടികളെ നയിക്കുന്നതിനാവശ്യമായ വ്യത്യസ്ത വായനാ തന്ത്രങ്ങളിലൂടെ യായിരുന്നു ഓരോ പുസ്തകവും പരിചയപ്പെടുത്തിയത്.
              മൂന്ന്,നാല് ക്ലാസ്സുകളില്‍ ബാലസാഹിത്യ പുസ്തകങ്ങളില്‍ തുടങ്ങി,പ്രസിദ്ധരായ സാഹിത്യകാരന്മാരുടെ കൃതികള്‍ വരെ പരിചയപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നു.ഒപ്പം,വായനയില്‍ നിന്ന് എഴുത്തിലേക്ക്‌ നയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടു.ക്ലാസ് റൂം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തിക്കൊന്ടു തന്നെ  കഥ,കവിതാ രചനകള്‍ നടത്താനും,പതിപ്പുകള്‍ തയ്യാറാക്കാനും,കയ്യെഴുത്തു മത്സരം നടത്താനും കഴിഞ്ഞു.സ്കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത,വ്യത്യസ്ത സാഹിത്യ ശാഖകളില്‍ പെട്ട പുസ്തകങ്ങളുടെ പ്രദര്‍ശനമായിരുന്നു ശ്രദ്ധേയമായ മറ്റൊരു പരിപാടി.പുസ്തകങ്ങള്‍  മറിച്ചു നോക്കി,ഓരോന്നും ഏതു സാഹിത്യശാഖയില്‍  പെട്ടതാണെന്ന് കുട്ടികള്‍ തന്നെ കണ്ടെത്തണം,അതു വഴി വിവിധ സാഹിത്യ ശാഖകള്‍ അവര്‍ പരിചയപ്പെടണം- ഇതായിരുന്നു ലക്‌ഷ്യം.വളരെ താല്പ്പര്യപൂര്‍വ്വംകുട്ടികള്‍ ഇതില്‍ പങ്കാളികളായി. 
ഒട്ടേറെ പുസ്തകങ്ങള്‍ തിരിച്ചറിയുകയും ചെയ്തു.ആവശ്യമായ വിവരങ്ങള്‍ കുറിചെടുക്കാനും  അവര്‍ മറന്നില്ല.
SIET യുടെ CD LIBRARY PROJECT വഴി ലഭിച്ച സാഹിത്യകാരന്മാരുടെ സി.ഡി.കളുടെ പ്രദര്‍ശനം മൂന്ന് ദിവസം വൈകുന്നേരങ്ങളില്‍ പൊതുവായി നടത്തി.കുഞ്ഞുണ്ണി മാഷ്‌,സുഗതകുമാരി,വൈക്കം മുഹമ്മദ്‌ ബഷീര്‍ എന്നിവരുടെ ജീവിതത്തെക്കുറിച്ചും,സാഹിത്യ കൃതികളെ ക്കുറിച്ചും അടുത്തറിയാന്‍ ഇതു വഴി സാധിച്ചു.എല്‍.സി.ഡി.പ്രൊജക്ടര്‍ ഉപയോഗിച്ച് നടത്തിയ ഈ സിനിമാപ്രദര്‍ശനം കുട്ടികള്‍ക്ക് ഏറെ ഇഷ്ടമായി.
 "കാട്ടിലെ കിളികള്‍ക്കും മരം വേണം 
 നാട്ടിലെ മനുഷ്യര്‍ക്കും മരം വേണം "- എന്ന സുഗതകുമാരി ടീച്ചറുടെ  കവിത 'ടീച്ചറോടൊപ്പം'  വളരെ ആവേശത്തോടെ കുട്ടികള്‍ പാടിയപ്പോള്‍, അന്താരാഷ്‌ട്ര വനവര്‍ഷത്തില്‍ വനസംരക്ഷണത്തിന്റെ പ്രാധാന്യം ഒരിക്കല്‍ക്കൂടി തിരിച്ചറിയുകയായിരുന്നു അവര്‍!
                                     വായനാവാരത്തിന്റെ 
സമാപനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച 'ബാലസഭ '
ഉത്ഘാടനം കുട്ടികളെ അക്ഷരാര്‍ഥത്തില്‍ ആവേശ ഭരിതരാക്കി.പള്ളിക്കര ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ മലയാളം അധ്യാപകനും,ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകനുമായ സുകുമാരന്‍ ഈയ്യക്കാട് നാടന്‍ പാട്ടുകള്‍ പാടിയും  കുമ്മാട്ടിയുടെ  കഥ പറഞ്ഞും,ബഷീറിന്റെ കഥാ പാത്രങ്ങളെ പരിചയപ്പെടുത്തിയും കുട്ടികളെ കയ്യിലെടുത്തു!ഇനിയങ്ങോട്ട് എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ചകളില്‍ ക്ലാസ്  ബാലസഭകളും നാലാമത്തെ വെള്ളിയാഴ്ച സ്കൂള്‍ ബാലസഭയും സംഘടിപ്പിക്കാന്‍ തീരുമാമെടുത്തു കൊണ്ടാണ് ഉത്ഘാടന പരിപാടി അവസാനിച്ചത്‌.
                  ....ഒരാഴ്ചക്കാലമായി നടത്തി വന്ന പരിപാടികളിലൂടെ കുട്ടികള്‍ എന്തു നേടി എന്ന് വിലയിരുത്താനായി സംഘടിപ്പിച്ച 'വായനാ ക്വിസ് '
 ആയിരുന്നു വായനാവാരത്തിലെ അവസാന പരിപാടി. സി.ഡി/പുസ്തക പ്രദര്‍ശനങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളായിരുന്നു അധികവും.ഒപ്പം പത്രവാര്‍ത്തകളുമായി ബന്ധപ്പെട്ട് ആനുകാലിക സാഹിത്യത്തെ ക്കുറിച്ചുള്ള ചിലതും..ആകെ 15 ചോദ്യങ്ങള്‍..പങ്കാളികള്‍ 2,3,4 ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളും!ഓരോ ക്ലാസ്സിലെയും വിജയികളെ പ്രത്യേകം പ്രത്യേകം നിശ്ചയിച്ചു.
  നാലാം ക്ലാസ്സില്‍ നിന്ന് 11 പോയിന്റുകള്‍ നേടി രജനീഷും സത്യവതിയും ഒന്നാം സ്ഥാനം പങ്കിട്ടു.10 പോയിന്റു നേടി ഷിബിന്‍ രണ്ടാം സ്ഥാനത്തും 9 പോയിന്റു വീതം നേടി മനീഷയും വര്‍ഷയും മൂന്നാം സ്ഥാനത്തും എത്തി.
     8  പോയിന്റു നേടിയ ശരത്തും,6 പോയിന്റു നേടിയ റോഷ്നിയും യഥാക്രമം മൂന്ന്,രണ്ടു ക്ലാസ്സുകളില്‍ നിന്ന് ഒന്നാം സ്ഥാനത്തിനു അര്‍ഹരായി.        വായനാ വാരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ നല്ല വായനക്കാരായി മാറാനുള്ള ശ്രമത്തിലാണ് ഞങ്ങളുടെ കുഞ്ഞുങ്ങള്‍...എല്ലാവരെയും സ്വതന്ത്ര വായനക്കാരാക്കി മാറ്റുക എന്ന സ്വപ്നവുമായി ഞങ്ങള്‍ അധ്യാപകരും...എല്ലാവിധ പിന്തുണയുമായി ഞങ്ങളുടെ രക്ഷിതാക്കളും ...മികവില്‍ നിന്നും സുസ്ഥിര മികവിലേക്ക്..അതാണ്‌ ഞങ്ങളുടെ ലക്‌ഷ്യം..അതിലേക്കായി മുന്നോട്ട്..മുന്നോട്ട്..മുന്നോട്ട്.....



വ്യാഴാഴ്‌ച, ജൂൺ 23, 2011

ഒന്നാം ക്ലാസ്സിലെ ആദ്യ പത്തു ദിനങ്ങള്‍ ...വരും ദിവസങ്ങളിലും ഇതു പോലെ ആയെങ്കില്‍!

                                                     ''നിര്‍ദേശങ്ങള്‍ക്കനുസരിച്ചും,താളത്തിനനുസരിച്ചും  നൃത്തം ചെയ്യുകയും തുള്ളിച്ചാടുകയും ചെയ്യുന്ന  കുട്ടികള്‍.  പറയുന്ന കഥ ശ്രദ്ധിച്ചു കേട്ട് അത് അവതരിപ്പിക്കാന്‍ തിരക്ക് കൂട്ടുന്നവര്‍.ഗ്രൂപ്പായി തിരിഞ്ഞ്‌ നാടകത്തിലെ കഥാപാത്രങ്ങളെ തീരുമാനിക്കുകയും,യോജിച്ച സംഭാഷണം കണ്ടെത്തി അവതരിപ്പിക്കുകയും ചെയ്യുന്നവര്‍.സൗണ്ട് ബോക്സിലൂടെ ഒഴുകിയെത്തുന്ന പാട്ടില്‍ ലയിച്ച് ചിത്രം വരയിലും,നിറം കൊടുക്കലിലും, കൊളാഷ് നിര്‍മാണത്തിലും മുഴുകിയവര്‍-ഇവരാണ് എന്‍റെ കുട്ടികള്‍!അരങ്ങൊരുക്കല്‍  പ്രവര്‍ത്തനത്തില്‍ എനിക്ക് അല്‍പ്പം ആവര്‍ത്തനവിരസത തോന്നിയെങ്കിലും കുട്ടികളെ അത് ബാധിച്ചതേയില്ല.കൂട്ടപ്പാട്ടുകള്‍ പാടാനും,കേള്‍ക്കാനുമുള്ള അവസരങ്ങള്‍ ഈ പാക്കേജില്‍ കൂടുതലായി ഉണ്ടായിരുന്നെങ്കില്‍ ഒന്നുകൂടി നന്നാകുമായിരുന്നു.എങ്കിലും കളിയും,നാടകവും,വരയും,ചിരിയും,കീറലും,മുറിക്കലും,ഒട്ടിക്കലും ഒക്കെയായി പത്തു ദിവസം കടന്നു പോയത് അറിഞ്ഞതേയില്ല.ശരിക്കും ബഹളമയമായ ക്ലാസ്സ് റൂം!കരയുന്ന ഒരു കുട്ടി പോലും ഈ ദിവസങ്ങളില്‍ ക്ലാസ്സില്‍ ഉണ്ടായിരുന്നില്ല.കുട്ടികളെ പഠന പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കാന്‍ എന്തു കൊണ്ടും അനുയോജ്യമായിരുന്നു ഈ 'അരങ്ങൊരുക്കല്‍  പാക്കേജ്'.ഇനിയുള്ള ദിവസങ്ങളിലും ഈ അന്തരീക്ഷം നിലനിര്‍ത്താന്‍ എനിക്ക് കഴിയുമോ?''
     പുതിയ അധ്യയന വര്‍ഷത്തിലെ ആദ്യത്തെ പത്തു ദിവസത്തെ അനുഭവങ്ങള്‍ എസ്.ആര്‍.ജി യോഗത്തില്‍ പങ്കു വെക്കുകയായിരുന്നു ഒന്നാം ക്ലാസ്സിലെ അധ്യാപികയായ സുജി ടീച്ചര്‍.അവധിക്കാല അധ്യാപക പരിശീലനത്തില്‍ നിന്നും ലഭിച്ച പ്രവര്‍ത്തന പാക്കേജ് ക്ലാസ്സുമുറിയില്‍ പ്രാവര്‍ത്തികമാക്കിയതിന്റെ സംതൃപ്തി ടീച്ചറുടെ വാക്കുകളില്‍ പ്രതിഫലിച്ചു . 'നാടകക്കളി'യിലൂടെ പാഠഭാഗങ്ങള്‍ എങ്ങനെ അവതരിപ്പിക്കാം എന്നതിന്റെ അന്വേഷണം കൂടിയായി മാറി ഈ പാക്കേജ്.വളരെ ചിട്ടയായ ആസൂത്രണ ത്തോടെയാണ് ഓരോ ദിവസവും ടീച്ചര്‍ ക്ലാസ്സിലേക്ക് പോയത്.ഇന്ന് ഞാന്‍ ഒരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ,അതിലൂടെ കുട്ടികള്‍ കൈ വരിക്കേന്ട ശേഷികള്‍,ക്ലാസ്സില്‍ രൂപപ്പെടെണ്ട ഉല്‍പ്പന്നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വ്യക്തമായ ധാരണ ടീച്ചര്‍ക്ക് ഉണ്ടായിരുന്നു.എത്രയെത്ര ഉല്‍പ്പന്നങ്ങളാണ് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടു രൂപപ്പെട്ടത്!ഓരോന്നും അതതു ദിവസങ്ങളില്‍ ഡിസ്പ്ലേ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ "ഇതാ ഞാന്‍ വരച്ച ചിത്രം''എന്ന് പറഞ്ഞ് മറ്റുള്ളവരെക്കാണിക്കാന്‍ കുട്ടികള്‍ക്ക് എന്തുല്‍സാഹം! 
              ക്ലാസ്സ് മുറിയുടെ ക്രമീകരണവും,ചുമരില്‍ വരച്ച മനോഹരമായ ചിത്രങ്ങളും,സൌണ്ട് ബോക്സിലൂടെ ഇടയ്ക്കിടെ ഒഴുകിയെത്തുന്ന പാട്ടുകളും എല്ലാം കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു.ചുമര്‍ ചിത്രങ്ങളെ ആസ്പദമാക്കി സംഭാഷണത്തില്‍ ഏര്‍പ്പെടാനും,കഥകള്‍ മെനയാനും അവര്‍ എപ്പോഴും തയ്യാര്‍! ടീച്ചറുടെ കയ്യിലുള്ള  വാദ്യോപകരണം കൊട്ടിക്കളിക്കാനാണ് ചിലര്‍ക്ക് താല്‍പ്പര്യം.താള ബോധത്തോടെ ഉപകരണം കൈകാര്യം ചെയ്യാന്‍ എത്ര പെട്ടെന്നാണ് പലരും പഠിച്ചത്!'എനിക്ക് ചിത്രം വരക്കാന്‍ അറിയില്ല'എന്ന് പറഞ്ഞ് ആദ്യമൊക്കെ മാറി നിന്നവര്‍ 'ചിത്രകാരന്മാര്‍'ആകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.ടീച്ചര്‍ നല്‍കിയ രൂപരേഖയില്‍ നിറം കൊടുത്തു മനോഹരമാക്കാനും,കടലാസുകള്‍ കീറിയും,മുറിച്ചും,ഒട്ടിച്ചും കൊളാഷുകള്‍ നിര്‍മിക്കാനും പെട്ടെന്ന് തന്നെ അവര്‍ പഠിച്ചു.പാമ്പും,തവളയും,എലിയും,പൂച്ചയും,പക്ഷിയും പൂക്കളും ബിഗ്‌ സ്ക്രീനില്‍ നിരന്നു! ആദ്യത്തെ ക്ലാസ്സ് പി.ടി.എ.യോഗത്തിനെത്തിയ രക്ഷിതാക്കള്‍ക്ക് പൂര്‍ണ സംതൃപ്തി,ഒപ്പം ടീച്ചര്‍ക്കും. ഇനിയുള്ള ദിവസങ്ങളിലും ഇതേ രീതിയില്‍ത്തന്നെ മുമ്പോട്ട്‌ പോകാന്‍ ആയാല്‍ രക്ഷാകര്‍തൃ  യോഗത്തില്‍ നല്‍കിയ വാഗ്ദാനം പാലിക്കാന്‍ കഴിയും എന്നു തന്നെ സുജി ടീച്ചര്‍ ഉറച്ചു വിശ്വസിക്കുന്നു.   







































ബുധനാഴ്‌ച, ജൂൺ 15, 2011

'വനങ്ങള്‍:നിങ്ങളുടെ പ്രകൃതി പരിചാരകര്‍'-പരിസരദിന പ്രവര്‍ത്തനങ്ങളിലൂടെ......

 ജൂണ്‍5 ലോക പരിസര ദിനം-2011 അന്താരാഷ്‌ട്ര വനവര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തില്‍        'വനങ്ങള്‍:നിങ്ങളുടെ പ്രകൃതി പരിചാരകര്‍' എന്നതായിരുന്നു ഈ വര്‍ഷത്തെ പരിസരദിന സന്ദേശം.ഓരോ ക്ലാസ്സിലും അനുയോജ്യമായ പരിപാടികള്‍ സംഘടിപ്പിച്ച് പരിസരദിന സന്ദേശം മുഴുവന്‍ കുട്ടികളിലേക്കുംഎത്തിക്കാനായിരുന്നു എസ്.ആര്‍.ജി യോഗത്തിലെ തീരുമാനം.കാടിനെ ക്കുറിച്ചും,മരങ്ങളെക്കുറിച്ചും,മഴയെ ക്കുറിച്ചു മെല്ലാമുള്ള കൊച്ചു വര്‍ത്തമാനങ്ങളും പാട്ടുകളുമായിരുന്നു ഒന്ന്,രണ്ടു ക്ലാസ്സുകളിലെ പരിപാടി.കൂടാതെ ചിത്രം വരയും.    
മൂന്നാം ക്ലാസ്സിലും നാലാം ക്ലാസ്സിലും പതിപ്പുകളും,ചുമര്‍പത്രികയും ഉണ്ടാക്കണമെന്നും നീശ്ചയിച്ചു.ക്ലാസ്സുമുറിയില്‍ വെച്ച്  ചുരുങ്ങിയ സമയത്തിന്നുള്ളില്‍ മൂന്നാം ക്ലാസ്സുകാര്‍ വരച്ച ചിത്രങ്ങളും,തയ്യാറാക്കിയ രചനകളും നോക്കൂ.കുട്ടികളുടെ ഭാവനകള്‍ എത്ര സുന്ദരം!ചെറിയ കടലാസുകളിലെ രചനകള്‍ ഒരു ചാര്‍ട്ട് പേപ്പറിലേക്ക്‌ ഒട്ടിച്ചപ്പോള്‍ ചുമര്‍പത്രിക റെഡി.!അത് ഡിസ്പ്ലേ ബോര്‍ഡിലേക്ക്..തുടര്‍ന്ന് ടീച്ചറും കുട്ടികളും ചേര്‍ന്ന് രചനകളെക്കുറിച്ചുള്ള ചര്‍ച്ച.'കാടില്ലെങ്കില്‍ നാടില്ല,നാടില്ലെങ്കില്‍ നാമില്ല'-വനസംരക്ഷണത്തിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്ന ചര്‍ച്ചയില്‍ കുട്ടികള്‍ താല്പ്പര്യ പൂര്‍വ്വം പങ്കെടുത്തു.   
' വനങ്ങള്‍ ഇല്ലെങ്കില്‍ 'എന്ന വിഷയത്തെക്കുറിച്ച് നാലാം ക്ലാസ്സിലെ ഓരോ കുട്ടിക്കും ഒരു പാടു പറയാന്‍ ഉണ്ടായിരുന്നു.അവരുടെ വാക്കുകള്‍ 'ബിഗ് ‌ട്രീ 'യുടെ ഇലകള്‍ക്ക് പുതു ജീവന്‍ പകര്‍ന്നു.അന്താരാഷ്‌ട്ര വന വര്‍ഷത്തെക്കുറിച്ചും,പരിസര ദിന സന്ദേശത്തെക്കുറിച്ചുമുള്ള  ചര്‍ച്ചകള്‍ സജീവമായി.പിന്നീട് കുട്ടികള്‍ വ്യക്തിഗതമായി തയ്യാറാക്കിയ കുറിപ്പുകളും ബിഗ്‌ സ്ക്രീനില്‍ സ്ഥാനം പിടിച്ചു.







ജൂണ്‍ ആറുമുതല്‍ പത്തു വരെയുള്ള തീയ്യതികളില്‍ ക്ലാസ് റൂം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി ഇത്തരം ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടിരുന്നു.ഒരു കാര്യം പറയാന്‍ വിട്ടുപോയി.ഈ വര്‍ഷത്തെ പരിസര ദിനാചരണത്തിനു  തുടക്കം കുറിച്ചു കൊണ്ട് ജൂണ്‍ നാലിന് തന്നെ സ്കൂളില്‍ വൃക്ഷത്തൈകള്‍  വെച്ചു പിടിപ്പിച്ചിരുന്നു.താജ് ഹോട്ടല്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തകരുടെ സഹകരണത്തോടെ  നടന്ന പ്രസ്തുത പരിപാടി ഉദുമ പഞ്ചായത്ത് പ്രസിടന്ട് ശ്രീമതി കസ്തൂരി ടീച്ചര്‍ ഉത്ഘാടനം ചെയ്തു .
                ജൂണ്‍ പത്താം തീയ്യതി സംഘടിപ്പിച്ച പരിസര ദിന ക്വിസ്സില്‍ രണ്ട്,മൂന്ന്,നാല് ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളും പങ്കെടുത്തു  .വായു,ജലം,മണ്ണ് -എല്ലാം ഉള്‍പ്പെടുന്ന പ്രകൃതിയുടെ പരിചാരകര്‍ ആയി വനങ്ങള്‍ മാറുന്നത് എങ്ങനെയെന്ന്‌ വ്യക്തമാക്കിക്കൊന്ടുള്ള ക്ലാസ്സിനോടോപ്പമാണ് -ഇടയ്ക്ക് ഓരോ ചോദ്യവുമായി-ക്വിസ് നടത്തിയത്. ഒരു മണിക്കൂര്‍ നീണ്ടു നിന്ന പരിപാടിയില്‍ 10 ചോദ്യങ്ങളെ ചോദിച്ചുള്ളൂ.10 പോയിന്റുമായി  നാലാം ക്ലാസ്സിലെ മനീഷ ഒന്നാം സ്ഥാനം നേടി!ഒമ്പതും എട്ടും പോയിന്റുകളുമായി രണ്ടും,മൂന്നും സ്ഥാനം നേടിയവരുടെ കൂട്ടത്തില്‍ മൂന്നാം ക്ലാസ്സുകാരായ അര്‍ഷയും  ശരത്തും ഉള്‍ പ്പെട്ടിരുന്നു.'യുറീക്ക'വായനയിലൂടെ ലഭിച്ച അറിവുകളാണ് കൂടുതല്‍ പോയിന്റുകള്‍ നേടാന്‍ കുട്ടികളെ സഹായിച്ചത്.
     അന്താരാഷ്‌ട്ര വന വര്‍ഷത്തിന്റെ സന്ദേശം വര്‍ഷം മുഴുവന്‍ നില നിര്‍ത്താനായി ഞങ്ങള്‍ ഒരു കാര്യം കൂടി ചെയ്തു.ഓരോ ക്ലാസ്സിലും രൂപീകരിച്ച അഞ്ച് അടിസ്ഥാന ഗ്രൂപ്പുകള്‍ക്ക് കാട്,കുന്ന്‌,തോട്‌,പുഴ,കടല്‍ എന്നിങ്ങനെ പേരുകള്‍ നല്‍കി.മഴ വെള്ളത്തെ മണ്ണിലേക്കിറക്കി  നീരുറവകള്‍ സൃഷ്ടിച്ച് ജലാശയങ്ങളെ നില നിര്‍ത്തുന്നതില്‍ കാടുകളും,കുന്നുകളും വഹിക്കുന്ന പങ്കു തിരിച്ചറിയാനും 'കാടില്ലെങ്കില്‍ കടലില്ല' എന്ന് കടലോരത്തെ കുട്ടികളെ ബോധ്യപ്പെടുത്താനും ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന തുടര്‍ പ്രവര്‍ത്തനങ്ങളിലൂടെ കഴിയും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.