ബുധനാഴ്‌ച, ഒക്‌ടോബർ 05, 2011

അഹമ്മദ് മാഷിന്റെ സ്കൂള്‍ മുന്നോട്ട്.....


''മാഷിന്റെ കാലത്ത് ഒരു കുട്ടിക്കും സ്കൂളില്‍ വരാതെ വീട്ടിലിരിക്കുവാന്‍ കഴിയുമായിരുന്നില്ല. ഹാജര്‍ വിളിക്കുമ്പോള്‍ കുട്ടി ക്ലാസ്സിലില്ലെങ്കില്‍ മാഷ്‌ കടപ്പുറത്തേക്കിറങ്ങും.എവിടെ നിന്നായാലും പരതിപ്പിടിച്ച് ക്ലാസ്സിലെത്തിക്കും.ചുട്ട അടിയും കിട്ടും.''ബേക്കല്‍ ഗവ.ഫിഷറീസ് എല്‍.പി.സ്കൂളിലെ ആദ്യകാല അധ്യാപകനായ അഹമ്മദ് മാഷിനെക്കുറിച്ച് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നത് ഇങ്ങനെയാണ്.അടിയുടെ ചൂടിനെക്കുറിച്ച് പറയുമ്പോഴും ആര്‍ക്കും പരാതിയോ പരിഭവമോ ഇല്ല.എല്ലാം തങ്ങളുടെ നന്മയ്ക്ക് വേണ്ടിയായിരുന്നുവെന്ന്  ഇന്നവര്‍ തിരിച്ചറിയുന്നു..'അഹമ്മദ് മാഷിന്റെ സ്കൂള്‍' എന്ന് പറഞ്ഞാലേ പഴയ ആളുകള്‍ക്ക് ഇന്നും ഈ വിദ്യാലയത്തെ ഓര്‍ക്കാന്‍ കഴിയൂ..27 വര്‍ഷക്കാലം കടലിന്റെ മക്കള്‍ക്ക്‌ അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ ആ ഗുരുവര്യന്‍,വിദ്യാലയ വികസനത്തെ ക്കുറിച്ചുള്ള തന്റെ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി നാല്‍പ്പത്തി ഏഴാമത്തെ വയസ്സില്‍ മരണത്തിനു കീഴടങ്ങിയപ്പോള്‍ ആ വാര്‍ത്ത വിശ്വസിക്കാനാവാതെ ഒരു ഗ്രാമം മുഴുവന്‍ വിതുമ്പി.. ആ സംഭവം കഴിഞ്ഞ് 33 വര്‍ഷത്തിനു ശേഷം ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങിയ ബേക്കല്‍ ഗവ.ഫിഷറീസ് എല്‍.പി.സ്കൂളിലെ സുവനീര്‍-'നീല സാഗരം സാക്ഷിയായ്'-അഹമ്മദ് മാഷിന്റെസ്കൂള്‍, മികവിന്റെ പാതയിലൂടെ മുന്നേറിയതിന്റെ  ചരിത്രം പുതുതലമുറയ്ക്കായി  പറയുമ്പോള്‍,അതില്‍ ജ്വലിച്ചു നില്‍ക്കുന്നത് മാഷിനെ ക്കുറിച്ചുള്ള സ്മരണ തന്നെ.ഒപ്പം,വിദ്യാലയത്തിന്റെ തുടക്കം മുതല്‍ അധ്യാപകനായും പിന്നീട് പ്രധാനാധ്യാപകനായും പ്രവര്‍ത്തിച്ച രാമന്‍ മാഷ്‌ ഉള്‍പ്പെടെയുള്ള ആദ്യകാല അധ്യാപകരുടെയും,ഇതുവരെയുള്ള മുഴുവന്‍ പ്രധാനാധ്യാപകരുടെയും വിവരങ്ങളും ഈ ഓര്‍മ്മ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

          സ്കൂള്‍ രേഖകള്‍ പ്രകാരം 1938 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.എന്നാല്‍ അതിനു മുമ്പുതന്നെ സൌത്ത് കാനറ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ കീഴില്‍ ഒരു വിദ്യാലയം ഇവിടെ ഉണ്ടായിരുന്നു വെന്നും 1938 ല്‍ ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് ഇത് ഏറ്റെടുക്കുകയായിരുന്നുവെന്നും ഉള്ള വസ്തുത പഴയ രേഖകള്‍ നിരത്തിക്കൊണ്ട്‌ സുവനീര്‍ വ്യക്തമാക്കുന്നു.അതോടു കൂടിയാണ് ബേക്കല്‍ കടപ്പുറത്തെ മത്സ്യ ത്തോഴിലാളികളുടെ മക്കള്‍ കൂട്ട ത്തോടെ വിദ്യാലയത്തിലേക്ക്‌ ഒഴുകി എത്തിയത്!101 കുട്ടികളാണ് ആ വര്‍ഷം ഒന്നാം ക്ലാസ്സില്‍ എത്തിയത്.ആ സമയത്ത് 24 കുട്ടികള്‍ മാത്രമേ രണ്ടാം ക്ലാസ്സില്‍ ഉണ്ടായിരുന്നുള്ളൂ.ഇങ്ങനെയുള്ള ഒട്ടേറെ വിവരങ്ങള്‍ വിദ്യാലയ ചരിത്രത്തിലേക്ക് എന്നാ അധ്യായത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
       ബേക്കല്‍ കടപ്പുറത്തെ സാമൂഹ്യ പരിഷ് കര്‍ത്താവും,യോഗി വര്യനും,അരയസമുദായ പുനരുദ്ധാരകനുമായിരുന്ന   ശ്രീ രാമഗുരുസ്വാമികളുടെ ലഘു ജീവചരിത്രം ഉള്‍പ്പെടുത്തുക വഴി നാടിന്റെ  മഹത്തായ പൈതൃകത്തെ ഇന്നത്തെ തല മുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുകയാണ് ഈ പുസ്തകത്തിലൂടെ അണിയറ പ്രവര്‍ത്തകര്‍ ചെയ്യുന്നത്..
     ജനകീയക്കൂട്ടായ്മയിലൂടെ മികവിന്റെ നെറുകയിലേക്ക് നടന്നടുക്കുന്ന വിദ്യാലയത്തിന്റെ ചിത്രമാണ് തുടര്‍ന്നുള്ള അധ്യായങ്ങളില്‍ വരച്ചു കാണിക്കുന്നത്.'കടലിന്റെ മക്കളും മികവിന്റെ പാതയില്‍'എന്ന മുദ്രാവാക്യവുമായി കഴിഞ്ഞ നാലഞ്ചു വര്‍ഷക്കാലമായി വിദ്യാലയത്തില്‍ നടപ്പിലാക്കി വരുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ വിശദാംശങ്ങലോറെ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.ഏതൊ
രു പൊതു വിദ്യാലയത്തിനും മാതൃകയാക്കാവുന്നവയാണ് ഓരോ പ്രവര്‍ത്തനവും.മികവിന്റെ നേര്‍ സാക്ഷ്യങ്ങളായി പത്ര വാര്‍ത്തകളും,ഫോട്ടോകളും പ്രത്യേക വിഭാഗമായിത്തന്നെ ചേര്‍ത്തത് ഉള്ളടക്കത്തിന്റെ വിശ്വാസ്യത ഉറപ്പു വരുത്തുന്നു.
   'കുഞ്ഞു രചനകളുമായി ഒരു കുഞ്ഞോടം'എന്ന വിഭാഗത്തില്‍ ഒന്നു മുതല്‍ നാലുവരെ ക്ലാസ്സുകളിലെ കുട്ടികള്‍ പഠന പ്രവര്‍ത്തനങ്ങളുടെ  ഭാഗമായി രൂപപ്പെടുത്തിയ സര്ഗാല്മക സൃഷ്ടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇത് പുസ്തകത്തിന് മറ്റൊരു മാനം കൂടി നല്‍കിയിരിക്കുന്നു..അങ്ങനെ വലിയ വലിയ കാര്യങ്ങള്‍ പറയുന്ന,കുട്ടിത്തമുള്ള ഒരു റഫറന്‍സ് പുസ്തകമാണ് ബേക്കല്‍ ഗവ.ഫിഷറീസ് എല്‍.പി സ്കൂളിന്റെ പ്രഥമ സംരംഭമായ 'നീല സാഗരം സാക്ഷിയായ്...'   എന്ന് നിസ്സംശയം പറയാം.ഒരു രൂപയുടെ പോലും പരസ്യമോ,ഔദ്യോഗികമായ വാതൊരു വിധ ധന സഹായമോ ഇല്ലാതെ തികച്ചും ജനകീയമായി കടപ്പുറത്തെ സുമനസ്സുകളുടെ സംഭാവന കൊണ്ടു മാത്രം അച്ചടി പൂര്‍ത്തിയാക്കിയ ഈ പുസ്തകം അക്കാരണം കൊണ്ടു തന്നെ മറ്റു സുവനീറുകളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു. 
       ഗാന്ധി ജയന്തി ദിവസം സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ സുവനീര്‍ പ്രകാശനം ചെയ്തു.ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.എം.വേണുഗോപാലന്‍ സുവനീര്‍ ഏറ്റു വാങ്ങി .ബി.ആര്‍.സി .ട്രെയിനര്‍ കൃഷ്ണദാസ് പലേരി പുസ്തകം പരിചയപ്പെടുത്തി.ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.വാര്‍ഡ്‌ മെമ്പര്‍ ശോഭ കരുണാകരന്‍ ,  പി.ടി.എ പ്രസിഡണ്ട്   ശശികുമാര്‍,മദര്‍ പി.ടി.എ പ്രസിഡണ്ട് നിഷ,ക്ഷേത്ര സ്ഥാനികന്‍ കാരി കാരണവര്‍,  കെ.ശംഭു,സുമ ടീച്ചര്‍,സ്കൂള്‍ ലീഡര്‍ ഷിബിന്‍ എന്നിവര്‍ സംസാരിച്ചു.പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ സ്വാഗതവും,മുന്‍ പി  .ടി.എ പ്രസിഡണ്ട് ബി.രഘു നന്ദിയും പറഞ്ഞു.
          

 














In new window


1 അഭിപ്രായം:

രാജേഷ്‌ .എസ്.വള്ളിക്കോട് പറഞ്ഞു...

എനിക്കൊരു സുവനീര്‍ കിട്ടിയേ മതിയാവു ..........................